ഇന്ത്യയിലെ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് പരിതപിച്ചാണ് പത്ത് വര്‍ഷം ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി സ്ഥാനമൊഴിഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളും ഇടത് ലിബറലുകളും അന്‍സാരിയുടെ വാക്കുകളെ ഏറ്റെടുത്തു. മുസ്ലിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് പ്രചരിപ്പിക്കുന്ന അതേയാളുകളാണ് ഇപ്പോള്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് സ്ഥിരതാമസമൊരുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഈ അഭയാര്‍ത്ഥികളെ ശാന്തിയും സമാധാനവും സഹവര്‍ത്തിത്വവും പുലരുന്ന മുസ്ലിം രാജ്യങ്ങളെ ഏല്‍പ്പിക്കുന്നതല്ലേ ഉചിതം. അങ്ങനെയൊരു മുസ്ലിം രാജ്യം ഈ ഭൂമുഖത്ത് കണ്ടെത്താനാകില്ലെന്ന് ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കറിയാം. മുസ്ലിങ്ങളിലെ 72 അവാന്തര വിഭാഗങ്ങളുണ്ട് ഇന്ത്യയില്‍. അവര്‍ക്കെല്ലാവര്‍ക്കും തുല്യസ്വാതന്ത്ര്യവും. മുസ്ലിം രാജ്യങ്ങള്‍ ചില വിഭാഗങ്ങളെ മുസ്ലിങ്ങളായിപ്പോലും പരിഗണിക്കുന്നില്ല. അഹമ്മദീയര്‍ മുസ്ലിങ്ങളല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യമാണ് പാക്കിസ്ഥാന്. മതഭ്രാന്തൊഴുക്കിയ ചോരയില്‍ ജന്മമെടുത്ത പാക്കിസ്ഥാന് അഹമ്മദീയരുടെ ശവപ്പറമ്പാണിന്ന്.
മ്യാന്മറിനെയും ബുദ്ധിസ്റ്റുകളെയും അപലപിക്കുന്ന തിരക്കിലാണിപ്പോള്‍ മുസ്ലിം രാജ്യങ്ങളും സംഘടനകളും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, ഇന്ത്യയിലടക്കം മ്യാന്മാര് എംബസികളിലേക്ക് പ്രതിഷേധ മാര്‍ച്ചുകളും അരങ്ങേറുന്നു. എന്നാല്‍ ലോകത്തുള്ള അമ്പതോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നുപോലും റോഹിങ്ക്യകളെ സംരക്ഷിക്കാമെന്ന് പറയുന്നില്ല. ഭീകരസംഘടനകള്‍ക്കുള്ള പിന്തുണപോലും അവര്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല. രണ്ട് ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലെത്തിയത്. ഇവരെ പുറത്താക്കാനുള്ള തീരുമാനത്തിലാണ് ഈ മുസ്ലിം രാജ്യവും. ഭീകരതക്ക് മതമില്ലെന്ന് ഇത്രകാലവും പാടിനടന്നവര്‍ ഇപ്പോള്‍ ബുദ്ധിസ്റ്റ് ഭീകരതയെന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്കിയ ബുദ്ധന്റെ പിന്മുറക്കാരെ ഭീകരരായി ആക്ഷേപിക്കുന്ന മലയാള മാധ്യമങ്ങളുള്‍പ്പെടെ അറാക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (ആര്‍സ)യെന്ന ഭീകരവാദ സംഘടനയെക്കുറിച്ച് മൗനം പാലിക്കുകയാണ്.
പടിഞ്ഞാറന്‍ മ്യാന്മാറിലെ റാഖിന് പ്രവിശ്യയാണ് കലാപത്തിന്റെയും പലായനത്തിന്റെയും കേന്ദ്രം. 11 ലക്ഷം റോഹിങ്ക്യകളാണ് ഇവിടുള്ളത്. ഭരണകൂടം വിവേചനപരമായി പെരുമാറുകയും ബുദ്ധമതക്കാര്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്നതായി ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ലോകമെങ്ങും കാന്‍സര്‍പോലെ പടരുന്ന മുസ്ലിം അസഹിഷ്ണുതയുടെ ഇരകളാണ് തങ്ങളെന്നാണ് ബുദ്ധിസ്റ്റുകളുടെ വാദം. ഇസ്ലാമിക ഭീതകരതയുടെ ചരിത്രപശ്ചാത്തലവും വര്‍ത്തമാന സാഹചര്യങ്ങളും കണക്കിലെടുത്താല്‍ ഈ വാദം അംഗീകരിക്കേണ്ടി വരും. മുസ്ലിം ഭീകരത എല്ലാ രാജ്യത്തിന്റെയും പൊതുശത്രുവാണ്. പതിറ്റാണ്ടുകളായി സംഘര്‍ഷ മേഖലയായ ഇവിടെ കഴിഞ്ഞ മാസം സുരക്ഷാ സേനകള്‍ക്കെതിരെ ‘ആര്‍സ’ നടത്തിയ ആക്രമണമാണ് ഇപ്പോഴത്തെ കലാപത്തിന് വഴിവെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ‘ആര്‍സ’യുടെ ആക്രമണത്തില്‍ ഒന്‍പത് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. മാധ്യമങ്ങളുടെ പ്രചാരണംപോലെ റോഹിങ്ക്യകള്‍ മാത്രമല്ല ഇരകള്‍. ബുദ്ധമതക്കാര്‍ക്കും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും വനവാസികള്‍ക്കും നാടുവിടേണ്ടി വന്നിട്ടുണ്ട്. സമാധാനത്തിന് നൊബേല്‍ നേടിയ ആംങ് സാന്‍ സൂചിയുടെ മൗനവും, ബുദ്ധിസ്റ്റുകള്‍ പ്രതിരോധത്തിന്റെ വഴി സ്വീകരിച്ചതിന്റെ കാരണവും മുസ്ലിം ഭീകരതയാണ്.
നിയമനടപടിയുമായി ഇന്ത്യ
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 14,000 റോഹിങ്ക്യകളാണ് ഇന്ത്യയിലുള്ളത്. നാല്‍പ്പതിനായിരത്തിലേറെ അഭയാര്‍ത്ഥികള്‍ അല്ലാതെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. യുഎന്നിന്റെ ആഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന വാദത്തിന് അടിസ്ഥാനമില്ല. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ തിരിച്ചയക്കേണ്ടത് അതത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇത് നിറവേറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തിനെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.
അഭയാര്‍ത്ഥി പ്രവാഹം ഒഴിവാക്കാന്‍ നിലവിലുള്ള റോഹിങ്ക്യകളെ ഉടന്‍ തിരിച്ചയക്കേണ്ടതുണ്ട്. അഭയാര്‍ത്ഥികളെ കുടിയിരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ 2012 ആഗസ്ത് 12ന് മുംബൈ ആസാദ് മൈതാനിയില്‍ അരങ്ങേറിയ കലാപം സൗകര്യപൂര്‍വ്വം മറക്കുകയാണ്. ആസാം കലാപത്തിലും മ്യാന്മാറിലെ റോഹിങ്ക്യ വിഷയത്തിലും പ്രതിഷേധിക്കാനെത്തിയവര്‍ 1971ലെ പാക്ക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായ അമര്‍ ജവാന് ജ്യോതി അടിച്ചുതകര്‍ത്താണ് അഴിഞ്ഞാടിയത്. രണ്ട് പേര് കൊല്ലപ്പെട്ടു. വനിതാ പോലീസുകാരെ അപമാനിച്ചു. അഭയം നല്കിയവര്ക്കുള്ള റോഹിങ്ക്യകളുടെ പ്രതിഫലമായിരുന്നു അക്രമം! അഭയാര്‍ത്ഥികളെ ലക്ഷ്കര്‍ ഇ ത്വയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം 2013ല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ വര്‍ഷം ജൂലൈയില്‍ പൗരാണിക ബുദ്ധകേന്ദ്രമായ ബിഹാറിലെ ബോധ്ഗയ ക്ഷേത്രത്തിലുണ്ടായ സ്ഫോടനം മ്യാന്മാറിലെ ബുദ്ധിസ്റ്റുകളോടുള്ള പ്രതികാരമായിരുന്നു.
പാക്കിസ്ഥാന് മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ‘ആര്‍സ’യുടെ സാമ്പത്തിക സ്രോതസ്. ഭീകരവാദ പരിശീലനം നല്‍കുന്നത് അല്‍ഖ്വയ്ദയും താലിബാനും. പാക്ക് പൗരനായ റോഹിങ്ക്യന്‍ വംശജന് അതാഉളളയാണ് തലവന്‍. റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നത് ഭീകരതയെ രാജ്യത്തേക്ക് ആനയിക്കുന്നതിന് തുല്യമാകും. എസ്. ഗുരുമൂര്‍ത്തിയുടെ വാക്കുകള്‍ കടമെടുത്താല്‍ രാജ്യം മറ്റൊരു വിഭജനത്തെ അഭിമുഖീകരിക്കേണ്ടി വരും. ഇന്ത്യയുടെ അതിവേഗത്തിലുള്ള ജനസംഖ്യാ വര്‍ദ്ധനവും വിഭവശേഷിയും കണക്കിലെടുക്കണം. അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തിന്റെ ബാക്കിപത്രമാണ് ബംഗാളിലെ ഹിന്ദു വിരുദ്ധ കലാപങ്ങള്‍. ഭരണത്തിനുവേണ്ടിയാണ് മമത ജിഹാദികളെ പിന്തുണക്കുന്നത്. ഭീകരവാദികളുടെ വോട്ട് ലഭിച്ചിട്ടായാലും ജയിച്ചാല്‍ മതിയെന്ന് ചിന്തിക്കുന്ന ചെന്നിത്തലയും പിണറായിയും അലമുറയിടുന്നതില്‍ അത്ഭുതമില്ല. മതപരിവര്‍ത്തന ഭീകരതയിലൂടെയായാലും എണ്ണം വര്‍ദ്ധിപ്പിച്ച് ഭൂരിപക്ഷമാകാന്‍ ശ്രമിക്കുന്ന മൗദൂദികളും പോപ്പുലര്‍ ഫ്രണ്ടുകാരുമാണ് ഇവര്ക്കൊപ്പമുള്ളത്്.
സ്വീകരിക്കേണ്ടത് ഹിന്ദു അഭയാര്‍ത്ഥികളെ
രണ്ട് ലക്ഷത്തോളം പണ്ഡിറ്റുകളെയാണ് മുസ്ലിം ഭീകരര്‍ കശ്മീര്‍ താഴ്വരയില്‍നിന്ന് ആട്ടിയോടിച്ചത്. 1990 മുതലുള്ള പണ്ഡിറ്റുകളുടെ പാലായനം ഇപ്പോഴും തുടരുകയാണ്. നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട അവര്‍ രാജ്യതലസ്ഥാനത്തുള്‍പ്പെടെ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. റോഹിങ്ക്യകളുടെ മനുഷ്യാവകാശത്തിനായി വാദിക്കുന്ന കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സ്വന്തം നാട്ടില്‍ അന്യരാക്കപ്പെട്ട പണ്ഡിറ്റുകളെ അറിയില്ല. കശ്മീരിലെ ഭീകരവാദികള്‍ അവര്‍ക്ക് സ്വാതന്ത്ര്യ പോരാളികളാണ്.
കേരളം, ജമ്മു കശ്മീര്‍, ഹൈദരാബാദ്, ദല്‍ഹി, യുപി, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുള്ളത്. ഏറ്റവും അപകടകരമായ സാഹചര്യമാണ് ജമ്മു കശ്മീരിലേത്. ഹിന്ദു ഭൂരിപക്ഷമായ ജമ്മുവിലെയും, ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ലഡാക്കിലെയും മതസാമുദായിക സന്തുലനം അട്ടിമറിക്കാന്‍ റോഹിങ്ക്യകളെ കരുവാക്കുകയാണ് മുസ്ലിം സംഘടനകള്‍. ഏഴ് വര്‍ഷത്തിനിടെ ഇവിടെയുള്ള റോഹിങ്ക്യന്‍ കുടിയേറ്റം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായാണ് കണക്ക്. 2010ല്‍ 5107 റോഹിങ്ക്യകളാണ് ഉണ്ടായതെങ്കില്‍ ഇപ്പോഴത് 13334 ആയി ഉയര്‍ന്നു. പണ്ഡിറ്റുകളെ കശ്മീര്‍ താഴ്വരയില് നിന്ന് ആട്ടിയോടിച്ചതിന് സമാനമായി ജമ്മുവിനെയും മറ്റൊരു ഭീകരകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സഖാവത് സെന്റര്‍, ജമാ അത്തെ ഇസ്ലാമി ജമ്മു ആന്റ് കശ്മീര്‍ തുടങ്ങിയ സംഘടനകള്‍. മേഖലയെ സംഘര്‍ഷത്തിലാക്കി ഭൂമി ഉപേക്ഷിച്ച് പാലായനം ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്ന് വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു.
പാക് ചാരസംഘടനയായ ഐഎസ്ഐ രോഹിങ്ക്യകളെ ചാവേറുകളാക്കാന്‍ മ്യാന്മാര് അതിര്‍ത്തിയില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ ആരംഭിച്ചതായി സൈന്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പാക്ക് ഭീകരര്‍ക്ക് റോഹിങ്ക്യകള്‍ പ്രാദേശികമായി സഹായങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേക അധികാരമുള്ള ജമ്മു കശ്മീരില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതിയില്ല. എന്നാല്‍ അനധികൃതമായി പെര്‍മനന്റ് റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് റോഹിങ്ക്യകള്‍ ഭൂമി വാങ്ങിയതായി ട്രൈബ്യൂണ്‍ ദിനപത്രം ജൂണ്‍ 14ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന് ആവശ്യപ്പെടുമ്പോള്‍ വാളെടുക്കുന്നവര്‍ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. മ്യാന്മാറിലെ ബുദ്ധിസ്റ്റുകളെപ്പോലെ കശ്മീരിലെ പണ്ഡിറ്റുകള്‍ പ്രതികരിച്ചിരുന്നെങ്കില്‍ പിറന്ന നാട്ടില്‍ അവര്‍ക്ക് അഭയാര്‍ത്ഥികളാകേണ്ടി വരില്ലായിരുന്നു.
അഭയാര്‍ത്ഥികളെ അതിഥികളായി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. 1959ല്‍ കമ്യൂണിസ്റ്റ് ചൈനയുടെ ടിബറ്റ് അധിനിവേശത്തെ തുടര്‍ന്ന് ആത്മീയ നേതാവ് ദലൈലാമയും 80,000 ബുദ്ധസന്യാസികളും ഇന്ത്യയില്‍ അഭയം തേടിയിരുന്നു. ചൈനയുടെ ആക്രമണ ഭീഷണിയെപ്പോലും അവഗണിച്ച ഇന്ത്യ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ടിബറ്റന്‍ അഭയാര്‍ത്ഥി സര്‍ക്കാര്‍ രൂപീകരിക്കാനും പിന്തുണ നല്കി. അഫ്ഗാനിലെ മുസ്ലിങ്ങള്‍ക്കും ശ്രീലങ്കയിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉള്‍പ്പെടെ എല്ലാ മതസ്ഥരെയും ഇരുകയ്യും നീട്ടി സ്വീകരിച്ച നാടാണ് ഭാരതം. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പീഡനം മടുത്ത് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തുന്നുണ്ട്. മറ്റൊരിടത്തും പോകാനില്ലാത്ത അവരെ സ്വീകരിക്കേണ്ടത് ഇന്ത്യയുടെ കടമയാണ്. റോഹിങ്ക്യകളെ ‘സമാധാന മത’ത്തിന്റെ വക്താക്കള്‍ തന്നെ ഏറ്റെടുക്കട്ടെ. മതഭീകരതക്ക് മനുഷ്യാവകാശത്തിന്റെ മാനം നല്കുന്ന ‘റെഡ് ജിഹാദി’കളുടെ വാക്കുകള്‍ ചെവിക്കൊള്ളേണ്ടതില്ല. അഭയം നല്‍കിയവരെപ്പോലും ആക്രമിക്കുന്ന മതാന്ധതക്ക് രാജ്യം വഴങ്ങരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: