കോട്ടയം: പിറവംറോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ ടൈംബോംബ് സ്ഥാപിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. ഇടയ്ക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് കുമാരന്റെ മകന് സെന്തില്‍കുമാര്‍(37) ആണ് പോലീസ് പിടിയിലായത്. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. മാരകപ്രഹരശേഷിയുള്ള ബോംബ് നിര്‍മ്മിക്കുകയും സെന്തിലിനൊപ്പം ബോംബ് റെയില്‍പ്പാളത്തില്‍ സ്ഥാപിക്കുകയും ചെയ്ത അയല്‍വാസിയും സുഹൃത്തുമായ വെളിയനാട് മുടശ്ശേരില് കുഞ്ഞിന്റെ മകന് മാട്ടം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷ്(35) പിടിയിലാകാനുണ്ട്. ഇയാള്‍ പോലീസെത്തുന്നതിന് തൊട്ടുമുമ്പ് വീട്ടില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഫോടകവസ്തു വിരുദ്ധ നിയമത്തിലെ 4,5 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ റെയില്‍വേ ആക്റ്റിലെ 150-ാം വകുപ്പുപ്രകാരവും സെന്തിലിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം അതീവ ഗുരുതര കുറ്റകൃത്യമാണ്.
സമീപവാസിയും സ്വകാര്യബസ് ഡ്രൈവറുമായ തോമസുമായുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായാണ് റെയില്‍പ്പാളത്തില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് സെന്തില്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആഗസ്റ്റ് മാസം 5ന് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ബൈക്കിന്റെ സീറ്റു കീറിയതിന്റെ പേരില്‍ തോമസ് സെന്തിലിനെ മര്‍ദ്ദിച്ചിരുന്നു. ഇതിനു പകരം വീട്ടാനായി സ്ഫോടനം ആസൂത്രണം ചെയ്യുകയും തോമസിന്റെ നേര്‍ക്ക് അന്വേഷണം എത്തുന്നതിനായി തോമസിന്റെ പേരുംമറ്റും രേഖപ്പെടുത്തിയ ടിഫിന്‍ബോക്സ് കടയില്‍നിന്നും വാങ്ങി സന്തോഷിനു നല്‍കുകയുമായിരുന്നു.
സ്ഫോടനത്തിനാവശ്യമായ സാമഗ്രികള്‍ സന്തോഷാണ് ബോക്സില്‍ സ്ഥാപിച്ചത്. ഡിറ്റണേറ്റര്‍, അമോണിയം നൈട്രേറ്റ് എന്നിവ സംഘടിപ്പിച്ചത് സന്തോഷാണ്. പൈപ്പ്, ടൈമര്‍ എന്നിവ സെന്തില്‍ സംഘടിപ്പിച്ചു. സെന്തിലിന്റെ വീട്ടിലെ ക്ലോക്കിലെ ചില ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിച്ചു. രാത്രിയില്‍ വീടിനടുത്തുള്ള ഒരു രഹസ്യ സ്ഥലത്തു വച്ചാണ് ബോംബ് നിര്‍മിച്ചത്. അതിനു ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാളത്തില്‍ ബോംബ് സ്ഥാപിച്ചത്. പാളത്തിനു നടുക്കാണ് ബോംബ് അടങ്ങിയ പാത്രം വച്ചത്.
അതിനു ശേഷം രണ്ടു പേരും വീടുകളിലേക്ക് പോയി. രാവിലെ ഏഴുമണിയോടെ സെന്തില്‍ ഷൊര്‍ണൂര്‍ക്ക് സ്കോര്‍പിയോ വണ്ടിയില്‍ ഓട്ടം പോയി. പിന്നാലെയെത്തിയ പോലീസ് ഷൊര്‍ണ്ണൂരില്‍ ഓട്ടം പോയതിനു സമീപത്തുള്ള സ്ഥലത്ത് ഒളിച്ചിരുന്ന സെന്തിലിനെ ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണറാകുളത്ത് കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവറാണ് സെന്തില്‍കുമാര്‍. സെന്തിലിന്റേയും സന്തോഷിന്റേയും മറ്റു ബന്ധങ്ങളേപ്പറ്റിയും അന്വേഷണം നടക്കുകയാണെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് രാജഗോപാല്‍ പറഞ്ഞു. പാലാ ഡിവൈഎസ്പി രമേഷ്കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല. പ്രതികളുടെ തീവ്രവാദബന്ധമടക്കമുള്ള കാര്യങ്ങളെപ്പറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്കുമാറും അന്വേഷണം നടത്തുന്നുണ്ട്.
മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതികളായ രണ്ടുപേര്‍ക്കും മേറ്റ്ന്തെങ്കിലും ഗൂഢശ്രമങ്ങളുണ്ടായിരുന്നോ എന്നകാര്യം പോലീസ് അന്വേഷിക്കുകയാണ്. സന്തോഷിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഇയാള്‍ ഉടനെ വലയിലാകുമെന്നും പോലീസ് ചീഫ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: