മറയൂര്‍:കാന്തല്ലൂര്‍ കീഴാന്തൂരില്‍ അതിരൂക്ഷമയ കാട്ടാന ശല്യം ജനജീവിതം ദുരിതമാക്കുന്നു. ഞായാറാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ ശിവബന്തിയില്‍ റോഡിനോട് ചേര്ന്ന്ശിവ ഞ്ജാനത്തിന്റെ കാപ്പിത്തോട്ടത്തില്‍ നിന്ന പനമരം പിഴുത് റോഡിലിട്ടത് ഗതാഗതംനിലക്കുന്നതിന് കാരണമായി. കഴിഞ്ഞ ആറ് മാസമായി കീഴാന്തൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
കനത്ത മഞ്ഞും മഴയും മൂലം ഇരുളുന്നതിന് മുന്‍പ് തന്നെ ഗ്രാമവാസികള്‍ വീടുകളില്‍ കയറുന്നു. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ശീതകാല പച്ചക്കറി പാടങ്ങളില്‍ രാത്രി സമയത്ത് ഇപ്പോള്‍ ആരും കാവല്‍ കിടക്കാറില്ല. ഇതു മൂലം വന്‍ കൃഷിനാശമാണ് കാട്ടുപോത്ത്, ആന, പന്നി, മ്ലാവ്, മാന്‍ എന്നിവ വരുത്തി വയ്ക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചയോട് കൂടി കീഴാന്തൂര്‍ ഗ്രാമവാസികള്‍ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ശിവബന്തിയിലെ വലിയ ആല് മരം കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം മറിച്ചിട്ടിരുന്നു. ജീവനും സ്വത്തിനും ഒരു സുരക്ഷിത്വവുമില്ലാതെയാണ് ജനം ഇവിടെ കഴിയുന്നതെന്നും ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുവാന്‍ അടിയന്തിര നടപടികള്‍ വനം വകുപ്പ് അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ വീണ്ടും നടത്തുവാന്‍ ഗ്രാമവാസികള്‍ തയ്യാറാകുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമവാസിയുമായ എസ്.മാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: