ന്യൂദല്‍ഹി: ‘റെഡ് ജിഹാദി’കളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്താല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ദേശീയതയെ വരവേല്‍ക്കുന്നു. ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ചെയര്മാന് സ്ഥാനമുള്‍പ്പെടെയുള്ള നാല് പ്രധാന സീറ്റുകള്‍ ഇടത്പക്ഷം നിലനിര്‍ത്തിയപ്പോള്‍ എബിവിപി രണ്ടാമതെത്തി. ഇടത് സംഘടനകളായ എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവര്‍ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചതെങ്കില്‍ ഒറ്റക്ക് നിന്നാണ് എബിവിപി വന്‍ മുന്നേറ്റം നടത്തിയത്. ഇടതിന് 13 കൗണ്‍സില്‍ സീറ്റുകള്‍ ലഭിച്ചപ്പോള്‍ എബിവിപി പത്തിടത്ത് വിജയിച്ചു.
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന മുന്‍ ചെയര്മാന് കനയ്യകുമാറിന്റെ എഐഎസ്എഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഐ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകളായ അപരാജിതയാണ് ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യു നോട്ടക്കും പിറകിലായി.
ഇടത് സഖ്യത്തിന് 32.6 ശതമാനം വോട്ടാണ് ലഭിച്ചത്. എബിവിപിക്ക് 22.6 ശതമാനവും. മൂന്നാമതെത്തിയ ബാപ്സ (ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്)ക്ക് 20.2 ശതമാനവും എഐഎസ്എഫിന് 9 ശതമാനവും വോട്ടുണ്ട്. ബദ്ധവൈരികളായ മൂന്ന് സംഘടനകളുടെ അവസരവാദ സഖ്യമാണ് ഇത്തവണ എബിവിപിയെ നേരിട്ടത്. തീവ്ര ഇടത് സംഘടനയായ ഐസയും എസ്എഫ്ഐയും നേരത്തെ പലതവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയവരാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി കളംനിറഞ്ഞവരാണ്. എസ്എഫ്ഐ വിമതരുടെ കൂട്ടായ്മയാണ് ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന് (ഡിഎസ്എഫ്). ഒറ്റക്ക് മത്സരിച്ചാല്‍ നിലംതൊടില്ലെന്ന് ഉറപ്പുള്ളതിനാലാണ് അവസരവാദ സഖ്യം രൂപപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി പോലുള്ള തീവ്ര മുസ്ലിം സംഘടനകളുടെ പിന്തുണയോടെയാണ് ബാപ്സ മത്സരിച്ചത്.
ധാര്‍മ്മിക വിജയം ഏബിവിപിക്കാണെന്ന് ദേശീയ മീഡിയ കണ്‍വീനര്‍ സാകേത് ബഹുഗുണ പ്രതികരിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഗതിമാറ്റമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് ചെയര്മാന് സ്ഥാനാര്‍ത്ഥിയായിരുന്ന നിതി ത്രിപാഠി പറഞ്ഞു. എബിവിപിയെ നേരിടാന്‍ ഇടതിന് സഖ്യമുണ്ടാക്കേണ്ടി വന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും ദേശീയതക്കുമൊപ്പം എബിവിപി നിലകൊള്ളും, നിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: