ഇടുക്കി: ആശങ്കകള്‍ക്ക് പാതി വിരാമമിട്ട് കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളിലെ ജലനിരപ്പ്ഉയര്‍ന്നു. 2016-ലെ ജലനിരപ്പിനൊപ്പമാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ രാവിലെ 7ന് അവസാനിച്ച ഒരുദിവസത്തെ കണക്ക് പ്രകാരം 2230.443 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് ഡാമുകളിലുള്ളത്, മൊത്തം സംഭരണ ശേഷിയുടെ 54 ശതമാനം വെള്ളം. 16 ഡാമുകളിലെ കണക്കാണിത്.
30.236 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്.പമ്പ, കക്കി അണക്കെട്ടുകളില്‍ 52 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇവിടെ ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 7.041 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ആനയിറങ്കലില്‍ 32 ശതമാനമായും ജലനിരപ്പുയര്‍ന്നു. മറ്റ് ഡാമുകളിലെല്ലാം 40 ശതമാനത്തിലധികം വെള്ളമുണ്ട്.
60.9353 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ 19.1812 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആകെ ഉത്പാദിപ്പിച്ചത്.
ഇടുക്കിയില്‍ കൂടുതല്‍ വെള്ളം
തൊടുപുഴ: ഇടുക്കിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. അണക്കെട്ടില്‍ 2351.9 അടി വെള്ളമാണുള്ളത്, 47.459 ശതമാനം. 2351.42 അടിയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജലനിരപ്പ്. 47.055 ശതമാനമാണിത്. അതായത് അരയടിയില്‍ അധികം വെള്ളമാണ് ഡാമില്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം മഴയുടെ ശക്തി തീരെ കുറഞ്ഞിരുന്നു.
എന്നാല്‍ ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും ആഗസ്റ്റില്‍ മഴ ശക്തമായിരുന്നു. 1.86 സെന്റീ മീറ്റര്‍ മഴ പെയ്തപ്പോള്‍ 10.066 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഞായാറാഴ്ച ഒഴുകിയെത്തിയത്. ജില്ലയില്‍ മഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: