കൊച്ചി: പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ രാഷ്ട്രീയ വിരോധം മൂലം വേട്ടയാടുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. ശശികല എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് വി.ഡി. സതീശന് നല്കിയ പരാതി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. അവര്‍ പറഞ്ഞത് നവ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കള്ളപ്രചരണം പൊളിഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങള്‍ നുണപ്രചാരണം തുടരുകയാണ്.
ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന് സാമൂഹ്യ നീതി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ശശികല ശ്രമിക്കുന്നത്. സര്‍ക്കാരുകള്‍ നടത്തുന്ന മതവിവേചനത്തേയും, ന്യൂനപക്ഷപ്രീണനത്തേയും ശശികല വിമര്‍ശിക്കുന്നത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്നു പ്രചരിപ്പിക്കുകയാണ് ചില നേതാക്കള്‍ ചെയ്യുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. ശശികലയ്ക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ വിറളിപൂണ്ടവരാണ് വ്യാജപരാതിയുമായി രംഗത്തുള്ളത്.
പൊതുസമൂഹത്തിന്റെ അഭിപ്രായമാണ് പുറത്ത് വരുന്നത്. ഹിന്ദു സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹിന്ദു മതവിദ്വേഷം പ്രചരിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നടപടി അവസാനിപ്പിക്കാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. ശിവന്, സംസ്ഥാന സെക്രട്ടറി കെ. പി. സുരേഷ്, കെ.ആര്. രമേശ്, എ.ബി. ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: