ചവറ: പന്മന ആശ്രമത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ജയന്തി ആഘോഷം വര്‍ണ്ണാഭമായി. ഇന്നലെ രാവിലെ മുതല്‍ നിരവധി ആളുകള്‍ പന്മന ആശ്രമത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ചട്ടമ്പിസ്വാമി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പ്രത്യേക പൂജ, ചട്ടമ്പിസ്വാമി സമാധിയില്‍ പ്രാര്‍ത്ഥന, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, കളഭാഭിഷേകം എന്നിവയ്ക്കു ശേഷം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിച്ചു.
ജയന്തി സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍ ആധ്യക്ഷം വഹിച്ചു. അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടില്‍ യുഗപരിവര്‍ത്തനം വരുത്താന്‍ ദൈവം നിയോഗിച്ച മഹാനായിരുന്നു ചട്ടമ്പി സ്വാമി. പ്രസിദ്ധി ഇഷ്ടപ്പെടാത്ത സ്വാമിയുടെ ജീവിതം ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണം, പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, എംഎല്‍എമാരായ എന്‍. വിജയന്‍പിള്ള, ആര്. രാമചന്ദ്രന്, തമിഴ്നാട് എന്‍എസ്എസ് പ്രസിഡന്റ് സി.കെ. വാസുക്കുട്ടന്, മാന്നാര്‍ പി.എം.എ സലാം മുസ്ലിയാര്, ഗ്രാമ പഞ്ചായത്ത് അംഗം അഹമ്മദ് മന്‍സൂര്‍, അഷ്ടമുടി ജി. വേണുനാഥ്, പന്മന മഞ്ചേഷ് എന്നിവര്‍ സംസാരിച്ചു.
ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആശ്രമം സംഘടിപ്പിച്ച പ്രബന്ധരചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: