കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാസേന (എന്‍ എസ്ജി) ഉദ്യോഗസ്ഥര്‍ അണക്കെട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
ഇന്നലെ രാവിലെ പതിനൊന്നരയോടെ തേക്കടി ബോട്ട് ലാന്‍ഡിങില്‍ എത്തിയ സംഘം ഒരു മണിക്കൂര്‍ അണക്കെട്ടിന്റെ പരിസരത്ത് ചിലവഴിച്ചു. എന്‍എസ്ജിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ അശോക് സിങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ഡാമിന്റെ പരിസരത്ത് കൂടുതല്‍ വെളിച്ചം ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുരക്ഷാജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ക്യാബിനുകള്‍ സ്ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേരള ഉദ്യോഗസ്ഥരുമായി പങ്കുവച്ചെന്ന് സംസ്ഥാന ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ദാനിയേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാട്ടാനകളുടെ ശല്യമുള്ളതിനാല്‍ ക്യാബിനുകള്‍ നിര്‍മ്മിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കേരളം അറിയിച്ചു. സംസ്ഥാന ജലസേചനവകുപ്പ് സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ എം. എ. സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ബേസില്‍, ബിസ്മി ഷംന എന്നിവരും ജോര്‍ജ് ദാനിയേലിനൊപ്പം കേരളത്തിന് വേണ്ടി ദേശീയ ഏജന്‍സിയെ അനുഗമിച്ചു. കേന്ദ്രസംഘം രണ്ട് ദിവസം മുല്ലപ്പെരിയാറില്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷ വര്‍ഷംതോറും എന്‍എസ്ജി പരിശോധിക്കണമെന്ന ചട്ടത്തിന്റെ ഭാഗമായാണ് കേന്ദ്ര സുരക്ഷ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയത്. 122.9 അടിയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: