ചങ്ങനാശേരി: കുട്ടനാടിന്റെ ടൂറിസം കവാടമാണ് ചങ്ങനാശേരി. എന്നാല്‍ അതിനനുസരിച്ചുള്ള വികസനപദ്ധതികള്‍ ഇവിടെ നടപ്പാക്കപ്പെടുന്നില്ല. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചും കടത്തു കടന്നും ബോട്ടിലും കുട്ടനാട്ടിലൂടെ യാത്ര ചെയ്ത കാലം മുതിര്‍ന്ന തലമുറയില്‍ പെട്ട മലയാളികള്‍ മറന്നിട്ടില്ല. ടൂറിസം വികസനത്തിന് സാധ്യതകള്‍ ഉണ്ടായിട്ടും അവ ഉപയോഗിക്കപ്പെടുന്നില്ല.
ചങ്ങനാശേരി ബോട്ടുജെട്ടി നഷ്ടപ്രതാപവും പേറി നിലകൊള്ളാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ പിന്നിടുന്നു. കിടങ്ങറയില്‍ നിന്നും ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്കുള്ള കെ സി പാലം ഹൗസ് ബോട്ട് അടക്കമുള്ള വലിയ യാത്രാബോട്ടുകള്‍ എത്തുന്നതിന് തടസ്സമായിട്ട് കാലങ്ങളായി. ഇത് പൊളിച്ച് ഉയരം കൂട്ടി പണിയുമെന്ന് പറയാന്‍ തുടങ്ങിയിട്ട് പത്തുകൊല്ലത്തിലേറെയായി. ആലപ്പുഴ-ചങ്ങനാശേരി റോഡ് യാഥാര്‍ത്ഥ്യമായതോടെ എ സി കനാല്‍ വിസ്മൃതിയില്‍ അകപ്പെട്ടു.
ഇത്രയേറെ ടൂറിസം സാധ്യതകളുള്ള ഭൂപ്രദേശം അപൂര്‍വ്വമാണ്. ഏതാണ്ട് ഇരുപത് മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ പല പ്രദേശങ്ങളും കൈയേറിയ നിലയിലാണ്. മനയ്ക്കച്ചിറയില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഇടപെടലില്‍ ടൂറിസം ജെട്ടി സ്ഥാപിതമായിട്ടുണ്ട്. കനാലിന്റ പല പ്രദേശങ്ങളിലും ചെറിയപാലങ്ങള്‍ കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വള്ളങ്ങള്‍ക്കു പോലും കനാലിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് .ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി ആലപ്പുഴയില്‍ നിന്നും തേക്കടി വരെ എ സി റോഡ് ഉള്‍പ്പെടുന്ന ദേശീയപാത നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 400 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇതോടൊപ്പം എസി കനാലിലെ കയ്യേറ്റം ഒഴിവാക്കിയും ചെറിയ പാലങ്ങള്‍ ഉയര്‍ത്തിയും റോഡും കനാലും അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച് ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: