കോട്ടയം: എരുമേലിയിലും ജില്ലയിലെ മറ്റു ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുളള ഇടത്താവളങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും തീര്‍ത്ഥാടകര്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവിടങ്ങളില്‍ ആവശ്യമായ ശുചിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ വര്‍ഷത്തെ ശബരിമല തീര്ത്ഥാടനത്തോടനുബന്ധിച്ചുളള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എരുമേലിയില്‍ താത്കാലികമായി സജ്ജമാക്കുന്ന ശുചിമുറികളില്‍ നിന്നുളള വിസര്‍ജ്ജ്യങ്ങള്‍ വേണ്ട വിധം സംസ്ക്കരിക്കാതെ നദിയിലേക്ക് തളളുന്നത് കര്‍ശനമായി തടയുന്നതിന് നടപടി ഉണ്ടാകണം. സ്വകാര്യ സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന ശുചിമുറികളോടെയനുബന്ധിച്ച് ടാങ്കുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് ഇ-ടോയ്ലെറ്റ് സംവിധാനം ഒരുക്കാന്‍ പഞ്ചായത്ത് വനം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും അത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനും ജല അതോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണം. നദികളിലെ മലിനീകരണ തോത് സ്ഥിരമായി നിരീക്ഷിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍ നിര്‍ദ്ദേശം നല്കി. എരുമേലി ക്ഷേത്ര പരിസരവും മറ്റ് ഇടത്താവളങ്ങളും ശുചിയായി സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനുമാണ് നടപടി സ്വീകരിക്കേണ്ടത്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണി യഥാസമയം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: