നാഗര്‍കോവില്‍: സുരക്ഷിതരായ കുട്ടികള്‍ നിറഞ്ഞ സുരക്ഷിത ഭാരതം കെട്ടിപ്പെടുക്കുക എന്ന ആശയം വിളംബരം ചെയ്ത് നോബല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരത യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കമായി. ഇന്നലെ രാവിലെ 9.30ന് വിവേകാനന്ദപ്പാറയില്‍ നൂറുകണക്കിന് കുട്ടികളെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ദേശീയപതാക വീശി യാത്ര ഉദ്ഘാടനം ചെയ്തു. ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലൂടെ 11,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഒക്ടോബര്‍ 16 ന് ഡല്‍ഹിയില്‍ യാത്ര സമാപിക്കും. 10,000 കുട്ടികളെ യാത്രയില്‍ പങ്കെടുപ്പിക്കും.
ലോകത്ത് ഓരോ മണിക്കൂറിലും കുറഞ്ഞത് എട്ട് കുട്ടികളെയെങ്കിലും കാണാതാവുകയും രണ്ട് കുട്ടികള്‍ വീതം പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കൈലാഷ് സത്യാര്‍ത്ഥി ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ലൈംഗിക പീഡനത്തിനും ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മനുഷ്യക്കടത്തിനും കുട്ടികളെ ഇരയാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് തന്റെ ജീവിതാഭിലാക്ഷം. ഇതിനുള്ള പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി ജില്ലാ കളക്ടര്‍ സജ്ജന്‍ സിംഗ് ആര്. ചവാനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭാരത്യാത്ര ഇന്ന് തലസ്ഥാന നഗരിയില്‍ എത്തിച്ചേരും. രാവിലെ 9ന് മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ നല്കുന്ന സ്വീകരണത്തില്‍ രണ്ടായിരത്തോളം കുട്ടികളെയും രക്ഷിതാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്യും. 11.30ന് മാനവീയംവീഥിയില്‍ നിന്നു തുടങ്ങുന്ന യാത്ര 11.30ന് ടാഗോര്‍ ഹാളില്‍ എത്തും. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: