പാനൂര്‍(കണ്ണൂര്‍): ഫസല്‍ വധക്കേസ് പ്രതി കാരായിരാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശ്ശേരിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്തത് വിവാദമകുന്നു. സംഘാടകരിലൊരാളായി അവസാനം വരെ കാരായി അവാര്‍ഡ് ദാന വേദിയില്‍ സജീവമായിരുന്നു.
ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിലക്കുളളപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുകയും രഹസ്യമായി പലരെയും കാണുകയും ചെയ്തത്. താന്‍ കോടതിയുടെ അനുമതിയോടെ ജില്ലാപഞ്ചായത്ത് യോഗത്തിനു വന്നതാണെന്നും ബന്ധുക്കളും തന്റെ അഭിഭാഷകനും അവാര്‍ഡ് ദാനച്ചടങ്ങിലുണ്ടെന്നറിഞ്ഞ് അവിടെ പോയതുമാണെന്നാണ് കാരായി രാജന്റെ വിശദീകരണം.
എന്നാല്‍ ഇതു പച്ചക്കളളമാണെന്ന് വ്യക്തമായി. തലശേരി എംഎല്‍എ എ.എന്‍. ഷംസീറിന്റെ ക്ഷണമനുസരിച്ച് എത്തിയ കാരായി രാജന് പരിപാടിക്ക് മണിക്കൂറുകള്‍ മുമ്പേ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെത്തി. സബ് ജയില്‍ റോഡില്‍ വാഹനത്തിലിരുന്ന് ഫസലിന്റെ ബന്ധുക്കളുമായും പാര്‍ട്ടി അഭിഭാഷകനുമായും ആശയവിനിമയം നടത്തിയതായറിയുന്നു.
അവാര്‍ഡ് ദാനചടങ്ങിന്റെ മുന്‍നിര സീറ്റില്‍ സ്വാഗതസംഘം ബാഡ്ജുമണിഞ്ഞ് കാരായി രാജന് ഇരിപ്പുറപ്പിച്ചു. എ.എന്‍. ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്മാന് സി.കെ.രമേശന്, പുഞ്ചയില്‍ നാണു തുടങ്ങിയ നേതാക്കളുമായും പ്രവര്‍ത്തകരുമായും സംസാരിച്ചു.
ഫസല്‍ വധക്കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ കോടികളെറിഞ്ഞ് സിപിഎം നടത്തുന്ന ഇടപെടലുകളില്‍ ഫസലിന്റെ സഹോദരിയും എസ്ഡിപിഐ നേതൃത്വവും നേരത്തെ ആശങ്ക രേഖപ്പെടുത്തിയതാണ്.
പ്രതിയായ കാരായി രാജന് അവാര്‍ഡ്ദാന ചടങ്ങിന്റെ പേരില്‍ നേരിട്ട് തലശേരിയില്‍ എത്തിയത് സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: