കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരാറുകാരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ജില്ലയിലെ നിര്‍മാണ രംഗത്ത് പൊതുവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ നിലപാടും കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെടാന്‍ ജില്ലാ പഞ്ചായത്ത് േയാഗം തീരുമാനിച്ചത്. മരാമത്ത് പ്രവൃത്തികള്‍ക്കുള്ള ജിഎസ്ടി നിരക്ക് വര്‍ധനവിനെതുടര്‍ന്ന് പ്രവൃത്തി ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് കരാറുകാര്‍ കത്തുനല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷ് അറിയിച്ചു.
20നകം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കരാറുകാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ആവശ്യമെങ്കില്‍ എസ്റ്റിമേറ്റ് തുകയില്‍ അഞ്ച് ശതമാനം വര്‍ധനവ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ പ്രവൃത്തി ഏറ്റെടുക്കാതെ കരാറുകാര്‍ വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും പ്രിസഡണ്ട് വ്യക്തമാക്കി. ജില്ലയിലെ നിര്‍മാണ രംഗത്ത് പൊതുവിലുള്ള പ്രതിസന്ധി യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ സാധ്യമായ ഇടപെടല്‍ നടത്താനും യോഗം തീരുമാനിച്ചു.
സൈബര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പൊലീസുമായി ചേര്‍ന്ന് ഒരു ഡിവിഷനില്‍ രണ്ട് വീതം സ്കൂളുകളില്‍ സെമിനാറുകള്‍ നടത്തും. ഒക്ടോബര്‍ 30 നകം ഇത് പൂര്‍ത്തിയാക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ പൊലീസുമായി ചേര്‍ന്ന് തയ്യാറാക്കും.
വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ്ബാബു, ടി.ടി.റംല എന്നിവര്‍ അവതരിപ്പിച്ചു. അംഗങ്ങളായ കാരായി രാജന്, തോമസ് വര്‍ഗീസ്, ആര്.അജിത, അജിത് മാട്ടൂല്‍, ജോയ് കൊന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: