ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. പകരം, മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ആയിരിക്കും പാർട്ടിയുടെ ചുമതലകൾ നിർവഹിക്കുക. ജയലളിത മരണപ്പെടുന്നതിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ മാത്രം പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് യോഗത്തിന്റെ തീരുമാനം.
ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന് പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന് പക്ഷത്തെ എസ് വെട്രിവേല്‍ എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.
അനാവശ്യ ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് വെട്രിവേലിന് ഒരു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിമര്‍ശിച്ച കോടതി യോഗത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന മുന്നറിയിപ്പുമായി ടി.ടി.വി ദിനകരന് മുന്നറിയിപ്പുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: