കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്. കൊല്ലം കമ്മീഷണര്‍ ഓഫീസില്‍ കമ്മിഷണര്‍ അജിതാബീഗത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഒരു വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്യല്‍.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെകൂടി ചോദ്യം ചെയ്തത്. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോസര്ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്.
സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശ്രീകാന്ത്, ഡോ.പാട്രിക് എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മുരുകന് ചികിത്സ നല്കുന്നതില് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മുരുകന്റെ മരണത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് നിരവധി തവണ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നല്‍കേണ്ടതില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി എ.അശോകന് പറഞ്ഞു.
അപകടസമയത്ത് മുരുകനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനേയും ആശുപത്രികളിലെ മറ്റ് സ്റ്റാഫുകളേയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ഗുരതരമായി പരുക്കേറ്റ മുരുകന് ചികിത്സ നല്കാന് ആശുപത്രികള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ ആംബുലന്‍സില്‍ കിടന്ന് മുരുകന് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: