ന്യൂദൽഹി: മുൻ ബീഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിൻറെ കുടുംബത്തിൻറെ 165 കോടിയോളം രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ദൽഹിയിലും ബിഹാറിലുമുള്ള ഒരു ഡസനോളം സ്വത്തുവകകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കുടുംബത്തിൻറെ പല നഗരങ്ങളിലായുള്ള ആസ്തികളിൻമേൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.
ലാലുവിൻറെ മകൻ തേജസ്വി യാദവിൻറെ ബിഹാറിലും ദൽഹിലുമുള്ള പ്ലോട്ടുകൾ, മകളും എംപിയുമായ മിർസാ ഭാരതിയുടെ ഫാംഹൗസ് എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ലാലുവിൻറെ കുടുബത്തിനെതിരെ അഴിമതി ആരോപണം ഉയർതിനെ തുടർന്ന് ജൂലൈയിൽ നിതീഷ് കുമാറിൻറെ ജെഡിയുവുമായി തെറ്റിപ്പിരിയുകയും സർക്കാരിൽ നിന്ന് ആർജെഡി പുറത്താകുകയും ചെയ്തു.
പട്നയിലും സമീപ പ്രദേശത്തും ഉള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളിന് വേണ്ടി നിർമ്മാണം നടക്കുന്ന ഭൂമി എന്നിവയും പിടിച്ചെടുത്തവിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ എബി എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ലാഭം പറ്റുന്നത് ലാലുവും ബന്ധുക്കളുമാണെന്നും ആദായ നികുതി വകുപ്പ് കണ്ടെതത്തിയിട്ടുണ്ട്.
മക്കളും ഭാര്യയുമടക്കം ലാലുവിൻറെ കുടുംബത്തിലെ അഞ്ചു പേർക്കെതിരെയും നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്. നിരവധി കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതർ മകൻ തേജ്വസി യാദവിനേയും ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ റെയിൽവെ ഹോട്ടൽ ടെൻഡർ കേസുമായി ബന്ധപ്പെട്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: