മറയൂര്‍: താല്കാലിക ജോലിയും നഷ്ടപ്പെട്ടു, ദുരിതം അവസാനിക്കതെ പൊന്നമ്മ. കാട്ടാനയുടെ ആക്രമമത്തില്‍ തലക്കും, കണ്ണിനും, കൈയ്ക്കും ഗുരുതരമായ പരിക്കേറ്റ കൊണ്ടകാട് ചിറക്കടവ് സ്വദേശിപൊന്നമ്മക്ക് ഇന്ന് ഒരു കണ്ണിന് കാഴ്ചയില്ല, ഒരു കൈക്ക് സ്വാധീനവുമില്ല.
2011 ല്‍ കാന്തല്ലൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ലഭിച്ചെങ്കിലും ഈ വര്‍ഷം ആദ്യം പിരിച്ചു വിട്ട് സ്വാധീനമുള്ള ആളെ ജോലിക്ക് കയറ്റുകയായിരുന്നു എന്ന് പൊന്നമ്മപറയുന്നു. ഇതോടുകൂടി ഏക വരുമാനവും നിലച്ചു. 1996ലാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. 2000 ത്തില്‍ ഭര്‍ത്താവ് ശശി മരിച്ചതോടെയാണ് ഏറെ കഷ്ടപ്പാട് സഹിച്ചാണ് ജീവിതം തള്ളി നീക്കിയത്. ജോലിയില്‍ നിന്ന് ലഭിച്ചിരുന്ന ചെറിയ വരുമാനമായിരുന്നു ഇത് വരെയുള്ള ആശ്രയം. പൊന്നമ്മയുടെ സഹോദരിയുടെ മകളും അന്ധയുമായ ബേബി കഴിഞ്ഞ ജൂലൈ 18 ന് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ആനയോടിച്ച് പൊന്നമ്മയുടെ കാലിന് പരിക്കേറ്റിരുന്നു.
പട്ടയമില്ലാത്ത ഒരേക്കര്‍ ഭൂമിയില്‍ സുരക്ഷിതമല്ലാത്ത വീട്ടില്‍ ഭയന്ന് വിറച്ച് കഴിയുകയാണ് ഇപ്പോള്‍. പണം കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ധനസഹായവും ലഭിച്ചിട്ടില്ല. തകര്‍ന്ന് വീഴാറായവീടിന് പകരം പുതിയ വീട് വയ്ക്കുവാനുള്ള സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ് പൊന്നമ്മ . ഏക മകള്‍ വിവാഹിതയായി ഭര്‍ത്തൃ ഗൃഹത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: