തൊടുപുഴ: തൊടുപുഴയിലും തോപ്രാംകുടിയിലുമായി രണ്ട് കേസുകളിലായി കഞ്ചാവ് പിടികൂടി. ഇരുകേസുകളിലുമായി 30ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആദ്യകേസില്‍ കാരിക്കോട് രണ്ടുപാലം ഭാഗത്ത് നിന്നും 10 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍.
ശാസ്താംപാറ കുന്നത്തുപാറയില്‍ വീട്ടില്‍ അനന്തു (20)ആണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പിടിയിലാകുന്നത്. മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ് അനന്തു. കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഫ്രാന്‍സിസ് ജോസഫ്, ഉദ്യോഗസ്ഥരായ കെ ബി ബഷീര്‍, അനീഷ് കുമാര്‍, അബ്ദുസമദ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മുരിക്കാശേരി: കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പം പുതുപ്പെട്ടിതെരുവ് സ്വദേശി ഐയ്യാവ്(80) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ പെട്രോളിങിനിടെ അറസ്റ്റിലായത്. തോപ്രാംകുടി ടൗണിലെ വര്‍ക്ക്ഷോപ്പിന് മുമ്പിലുള്ള റോഡില്‍ വില്‍പ്പനയ്ക്കായി 20 ഗ്രാം കഞ്ചാവുമായി നില്‍ക്കുമ്പോഴാണ് പിടിയിലാവുന്നത്. എല്ലാ ആഴ്ചയിലും കമ്പത്ത് നിന്ന് 10 ഗ്രാം വീതമുള്ള പത്തും ഇരുപതും പായ്ക്കറ്റുകള്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
മുരിക്കാശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം വി പൗലോസും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: