കോട്ടയം: സുരക്ഷിത ബാല്യം, സുകൃത ഭാരതം എന്ന സന്ദേശം ഉയര്‍ത്തി നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷിച്ചു. ഹരേ രാമ, ഹരേകൃഷ്ണ എന്ന കൃഷ്ണസ്തുതികളാല്‍ നാടും നഗരവും മുഖരിതമായ അന്തരീക്ഷത്തിലാണ് ശ്രീകൃഷ്ണജയന്തി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടാടിയത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ നാടെങ്ങും നടന്ന ശോഭായാത്രകളില്‍ കൃഷ്ണ വേഷങ്ങളും മറ്റ് വേഷങ്ങളുമായി ബാലിക ബാലന്മാര് അണി നിരന്നു. ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവയും ഉണ്ടായിരുന്നു.
ചെറിയ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപിച്ചത്. സമാപന സമ്മേളനങ്ങളില്‍ ശ്രീകൃഷ്ണ സന്ദേശവും നല്കപ്പെട്ടു. ആദ്ധ്യാത്മിക മേഖലയിലെ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സമാപന സമ്മേളനങ്ങള്‍ നടന്നത്. ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകളാണ് നടന്നത്. ഇതില്‍ 16,000 കൃഷ്ണവേഷങ്ങളും 21,000 മറ്റ് വേഷങ്ങളും യാത്രയില്‍ അണിനിരന്നു.
കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജംങ്ഷനിലെ ഗോകുലം നഗറില്‍ സംഗമിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. നടനും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ ഗോകുല സന്ദേശം നല്കി. ഏറ്റുമാനൂര്‍, വൈക്കം, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, പാമ്പാടി, പള്ളിക്കത്തോട്, പൊന്‍കുന്നം, കാഞ്ഞിരപ്പളളി, എരുമേലി, മുണ്ടക്കയം, രാമപുരം, ചിറക്കടവ്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അയര്‍ക്കുന്നം, മണര്‍കാട്, പുതുപ്പള്ളി, ചോഴിയക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.
അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് കൃഷ്ണക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പൂജകളും നടന്നു. തിരുവാര്‍പ്പ്, തിരുനക്കര, ഭരണങ്ങാനം,ഓണംതുരുത്ത്,കുടമാളൂര്‍ വാസുദേവപുരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നലെ ക്ഷേത്രദര്‍ശനത്തിന് വലിയ ഭക്തജനതിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: