തിരുവനന്തപുരം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനം കേരളവും ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേറ്റത്.
മലയാളിയായ പുരോഹിതന്റെ 18 മാസത്തെ നരകജീവിതത്തിന് അറുതി വന്നതില്‍ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും സന്തോഷിച്ചു.
കേന്ദ്രസര്‍ക്കാരിന്റെയും വത്തിക്കാനിലെ കത്തോലിക്കകാ സഭയുടെയും സംയുക്ത പരിശ്രമത്തിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥതയിലാണ് മോചനം സാദ്ധ്യമായത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഉഴുന്നാലിന്റെ മോചനം സ്വീകരിച്ചുകൊണ്ട് ട്വിറ്റ് ചെയ്തത്.
കത്തോലിക്കാസഭയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമൊക്കെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും അഭിനന്ദിക്കാന്‍ തയ്യാറായി.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രം ഒന്നും ചെയ്തില്ലായെന്ന തരത്തില്‍ പ്രസ്താവന ഇറക്കി രാഷ്ട്രീയം കളിക്കുന്നു.
ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടും കേരള കത്തോലിക്കാ സഭ നന്ദി അറിയിക്കുന്നതായി പറഞ്ഞ ബിഷപ്പ് ഡോ.സൂസൈപാക്യം സുഷമാ സ്വരാജിനെയും ഒമാന്‍ സര്‍ക്കാരിനെയും അഭിനന്ദിച്ചു.
ഉഴുന്നാലിന്റെ മോചനത്തിന് പ്രവര്‍ത്തിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് നന്ദിയുണ്ടെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കത്തോലിക്കാബാവയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വഹിച്ച പങ്ക് വലുതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരണത്തില്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ കത്തോലിക്കാസഭയും നിരന്തരം നടത്തിയ ഇടപെടലിന്റെ ഫലമാണ് മോചനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതേ്യകിച്ച് സുഷമാ സ്വരാജിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാ. ഉഴുന്നാലിന്റെ മോചനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
സന്ദര്‍ഭോചിതമായി ഇടപ്പെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് കാരണമെന്ന് ഫെയ്സ് ബുക്കില്‍ കുറിച്ച മുഖ്യമന്ത്രി കേന്ദ്രത്തെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു.
മോചനത്തിന് ഒമാന്‍ സര്‍ക്കാരിനും വത്തിക്കാനും നന്ദി പറയാനാണ് രമേശ് ചെന്നിത്തല തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: