കോട്ടയം: പറവൂര്‍ സമ്മേളനത്തിലെ പ്രസംഗത്തില്‍ തിരുത്തപ്പെടേണ്ടതായ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വ്യക്തമാക്കി. കോട്ടയത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
ഒരു മണിക്കൂറായിരുന്നു പ്രസംഗം. മുഴുവന്‍ കേട്ടാല്‍ വിവാദത്തിനിട നല്കുന്ന പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നു മനസ്സിലാകും. പ്രസംഗം വിവാദമാക്കിയത് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ നാടകമാണ്. വി.ഡി. സതീശന്റെ ആരോപണത്തെ നിയമപരമായും സംഘടനാപരമായും നേരിടും, ശശികല പറഞ്ഞു.
1990 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്നേവരെ ഒരു മതത്തേയോ മതഗ്രന്ഥത്തെയോ അപമാനിച്ചിട്ടില്ല. അത്തരത്തില്‍ കേസുമില്ല. 2006-ലെ ഒരു പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തു. കേസുകളെല്ലാം നിയമപരമായി നേരിടും. എല്ലാ പ്രസംഗങ്ങളിലും ആലോചിച്ച് ഉറപ്പിച്ചാണ് കാര്യങ്ങള്‍ പറയുന്നത്. പിന്നീട് തിരുത്തേണ്ടതായി വരാറില്ല. പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ട്.
മൃത്യുഞ്ജയ ഹോമവും മന്ത്രവും എന്താണെന്ന് അറിയാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൃത്യുഞ്ജയ മന്ത്രമൊക്കെ ചൊല്ലാന്‍ ഇക്കാലത്ത് ആളുകള്‍ ഉണ്ടായാല്‍ എന്താ ചെയ്യുക എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നമുക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലും ആയുസ്സിനുള്ള അപകടം ഒഴിവായി പോകാനാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. മറ്റേത് ശത്രുസംഹാരമുട്ടാണ്.
ഹൈന്ദവ ആരാധാനാ സമ്പ്രദായങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ക്ഷേത്രപ്രവേശനം നല്‍കണമെന്നാണ് ഹിന്ദുഐക്യവേദിയുടെ നിലപാട്. ഗുരുവായൂര്‍ ക്ഷേത്രത്തെ സംബന്ധിച്ചും ഇതാണ് അഭിപ്രായം. എന്നാല്‍, ആചാരനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ക്ഷേത്രം തന്ത്രിയുടെയും മറ്റും അഭിപ്രായവും കൂടി അറിഞ്ഞു വേണം.
തന്ത്രിക്കാണ് പൂര്‍ണ അധികാരം. വിശ്വഹിന്ദു പരിഷത്ത് നേതൃത്വം നല്കുന്ന എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു വിശ്വാസിയായ എല്ലാവര്ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദി ഒരു സുപ്രഭാതത്തില്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയുന്നതല്ല ഗുരുവായൂരിലെ കാര്യം. ഒരു യേശുദാസിന് വേണ്ടിയല്ല, എല്ലാ യേശുദാസന്മാര്‍ക്കും വേണ്ടിയാണ് ഐക്യവേദി വാദിക്കുന്നത്, ശശികല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: