ഗുരുവായൂര്‍: പൊന്നിന് കിങ്ങിണികെട്ടിയ പൊന്നുണ്ണിക്കണ്ണന് ദര്‍ശനസായുജ്യം നല്കി പിറന്നാളാഘോഷത്തെ ധന്യമാക്കി. ശ്രീകൃഷ്ണന്റെ ജന്മദിനമായ ഇന്നലെ പിറന്നാള്‍ കണ്ണനെ കാണാന്‍ ജനലക്ഷങ്ങളാണ് ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ ഭഗവത് ദര്‍ശനം കഴിഞ്ഞെത്തിയ ഭക്തജനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയാണ് ദേവസ്വം ഒരുക്കിയത്. മുപ്പതിനായിരത്തോളം പേര് ഭഗവാന്റെ പിറന്നാള്‍ സദ്യയില്‍ പങ്കുകൊണ്ടു. രാവിലെയും, ഉച്ചക്കും ഗജരത്നം പത്മനാഭന് ഭഗവാന്റെ തങ്കത്തിടമ്പ് സ്വര്ണ്ണക്കോലത്തിലേറ്റിയ കാഴ്ച്ചശീവേലിക്ക് കൊമ്പന്മാരായ ചെന്താമരാക്ഷനും, അച്ച്യുതനും പറ്റാനകളായി.
പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിലുള്ള മേളപെരുക്കം ക്ഷേത്രത്തില്‍ ഉത്സവപ്രതീതി തീര്‍ത്തു. രാത്രി നടന്ന കാഴ്ച്ചശീവേലിക്ക് വലിയകേശവന് സ്വര്‍ണ്ണക്കോലത്തില്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റി. അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെ നെന്മിനി ബലരാമക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരിലേക്ക് ശോഭായാത്രയും, മൂന്നാനകളോടുകൂടിയുള്ള എഴുന്നെള്ളത്തും, പെരുന്തട്ട ക്ഷേത്രത്തില്‍ നിന്ന് അഷ്ടമിരോഹിണി ഘോഷയാത്രയും നടന്നു.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വം ചെയര്മാന് എന്‍. പീതാംബരകുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ:എം. ലീലാവതിയെ പൊന്നാടചാര്‍ത്തി ആദരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്ക്കാരം, പ്രശസ്ത മേളകലാകാരന്‍ വെള്ളിത്തിരുത്തി ഉണ്ണിനായര്‍ക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: