ബെര്‍ക്ക്ലി: ഞാന്‍ റെഡി… നിങ്ങളോ? ചോദിക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ താന്‍ ഒരുക്കമാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.
ഇനി പാര്‍ട്ടി കൂടി സമ്മതിച്ചാല്‍ മതി. അമേരിക്കയിലെ ബെര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, ജവഹര്‍ലാല്‍ നെഹ്റു, രാഹുലിന്റെ മുതുമുത്തച്ഛന് 1949ല്‍ പ്രസംഗിച്ച അതേ വേദിയിലാണ് രാഹുലും പ്രസംഗിച്ചത്.
ഇതാദ്യമായാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഒരുക്കമാണെന്ന മട്ടില്‍ രാഹുല്‍ തുറന്നു സംസാരിക്കുന്നത്. യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാര്‍ത്ഥികളും ചിന്തകരും അണിനിരന്ന വേദിയില്‍ പ്രസംഗത്തിലുടനീളം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ തുടര്‍ച്ചയായി വിമര്‍ശിച്ചു.
പ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിലെ സംഘടനാരീതിയെക്കുറിച്ചാണ് ഉപാധ്യക്ഷന്‍ ആദ്യം വിശദീകരിച്ചത്. താന്‍ ഒരുക്കമാണെന്നു താന്‍ തന്നെ പറയുന്നത് ശരിയല്ല. പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയില്‍ കുടുംബപരമായി അധികാരം കൈമാറുന്നതിന്റെ ഉദാഹരണങ്ങളും രാഹുല്‍ നിരത്തി.
അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിന് എന്നിവരുടെ പേരു പറഞ്ഞ ബിജെപിയില്‍ നിന്ന് അനുരാഗ് താക്കൂര്‍ എംപിയായതിനെക്കുറിച്ചും സൂചിപ്പിച്ചു. ഇന്ത്യയില്‍ ഇതു സംഭവിക്കുന്നുണ്ട്. എന്നെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല, രാഹുല്‍ പറഞ്ഞു.
2012 മുതല്‍ കോണ്‍ഗ്രസിനു ജനങ്ങളുമായുള്ള അടുപ്പം നഷ്ടപ്പെട്ടു. അതാണ് 2014ലെ വന്‍ തോല്‍വിക്കു കാരണം. പുതിയൊരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ വേണം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍. നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. തനിക്കെതിരെ എല്ലാ ദിവസവും അപവാദ പ്രചരണം നടത്താന്‍ മാത്രം ബിജെപി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.
ആശയവിനിമയത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ മുന്നിലാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുല്‍ സമ്മതിച്ചു. ഒരു സദസ്സിലെ രണ്ടോ മൂന്നോ വിഭാഗങ്ങളോട് ഒരേ സമയം മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് മോദിക്കുണ്ട്. അത് വളരെ ഫലപ്രദവുമാണ്. ജനക്കൂട്ടത്തെ സ്വാധീനിക്കാനുള്ള മോദിയുടെ കഴിവിനേയും രാഹുല്‍ അംഗീകരിച്ചു.
ജമ്മു കശ്മീരില്‍ ഭീകരരുടെ നട്ടെല്ലൊടിക്കുന്നതില്‍ മന്മോഹന് സിങ് സര്‍ക്കാര്‍ വിജയിച്ചതാണെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഭീകരര്‍ക്ക് വീണ്ടും കശ്മീരില്‍ ഇടം നല്‍കിയെന്നും രാഹുല്‍ പറയുന്നു. പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളും പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങളും ഇന്ത്യയില്‍ ഭാവിയില്ലെന്ന തോന്നല്‍ ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ പടര്‍ത്തിയിട്ടുണ്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: