ന്യൂദല്‍ഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണമെന്ന വ്യവസ്ഥ സുപ്രീംകോടതി ഒഴിവാക്കി. ദമ്പതികള്‍ സ്വമേധയ വിവാഹമോചനത്തിന് തയ്യാറാണെങ്കില്‍ ഒഴാഴ്ചക്കുള്ളില്‍ തന്നെ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ മോചനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്. ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയുംവേഗം വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കണം. സാധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്തിട്ടും വേര്‍പിരിയാനാണു ദമ്പതികളുടെ തീരുമാനമെങ്കില്‍ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എട്ടു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിവാഹമോചനത്തിനുള്ള നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ ജീവിതത്തിന് ഈ കാലതാമസംതടസ്സമുണ്ടാക്കുന്നതായും ഇവര്‍ വാദിച്ചു.
ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സീനിയര്‍ അഭിഭാഷകന് കെ.വി. വിശ്വനാഥന് ഇക്കാര്യത്തില്‍ കോടതിയെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: