കൊച്ചി: ബാര്‍കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കാന്‍ കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ബാര്‍ കോഴക്കേസില്‍ രണ്ടു തവണ അന്വേഷണം നടത്തിയിട്ടും ശ്രദ്ധിക്കാതെപോയ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്തു വസ്തുതകളും തെളിവുമാണ് മൂന്നാം തവണയും അന്വേഷണത്തിന് വഴിയൊരുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കണം.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സാക്ഷികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ട് ഫലം കാത്തിരിക്കുകയാണെന്നും വിജിലന്‍സ് അഭിഭാഷകന് വിശദീകരിച്ചു. എന്നാല്‍ സിഡിയുടെ പരിശോധനാഫലത്തിലൂടെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: