ന്യൂദല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി യമനില്‍ താമസിപ്പിച്ചിരുന്നു മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് ഉഴുന്നാലില്‍ തീരുമാനിക്കുമെന്നും വി.കെ സിംഗ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മോചിതനായ അദ്ദേഹത്തെ ഉച്ചയോടെ മസ്ക്കറ്റില്‍ എത്തിച്ചു. അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വത്തിക്കാനിലേക്ക് പോവുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് ഒമാന്‍, സൗദി സര്‍ക്കാരുകള്‍ ഐഎസുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു മോചനം.
2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഒരു സംഘം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നീണ്ട 19 മാസത്തെ ദുരിത ജീവിതത്തിന് ശേഷമാണ് ഉഴുന്നാലിന്റെ മോചനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പാലാ രാമപുരം സ്വദേശിയും കത്തോലിക്കാ പുരോഹിതനുമായ ഫാ. ടോമിനെ മോചിപ്പിക്കാന്‍ വഴി തുറന്നത് കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: