ന്യൂദല്‍ഹി: ഒരാള്‍ എന്തു ധരിക്കണം, എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതല്ല ഹിന്ദുത്വമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദുത്വമെന്നത് മറ്റുള്ളവരെ അംഗീകരിക്കലാണ്. വേഷവും ഭക്ഷണവുമൊന്നും കണക്കിലെടുക്കാതെ വ്യക്തികളെ അംഗീകരിക്കാനാകണമെന്നും ഭാഗവത് പറഞ്ഞു.
ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ഇന്ത്യ ഫൗണ്ടേഷന് സംഘടിപ്പിച്ച വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. 50 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ഇത്തരം പ്രചരണങ്ങള്‍. ജീവിതത്തിന്റെ ഏതു മേഖലയിലായാലും മര്യാദ പാലിക്കുകയെന്നത് ഓരോരുത്തരുടേയും ധര്‍മ്മമാണ്. സംവാദങ്ങള്‍ എപ്പോഴും സഭ്യമായ ഭാഷയിലാകണം, ഭാഗവത് പറഞ്ഞു.
അയോധ്യ കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുമെന്നും ചോദ്യത്തിനു മറുപടിയായി ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതിനിധികളുടെ സംശയത്തിനും അദ്ദേഹം ഉത്തരം നല്കി. വ്യക്തിനിര്‍മാണമാണ് ആര്‍എസ്എസിന്റെ കടമ. ആരോഗ്യ, വിദ്യാഭ്യാസ, ഗ്രാമീണ മേഖലകളില്‍ നിരവധി സേവന പ്രവര്‍ത്തനം ആര്‍എസ്എസ് നടത്തുന്നു. സമൂഹത്തിന്റെ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനും സ്വയംസേവകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്, ഭാഗവത് വിശദീകരിച്ചു. ആര്‍എസ്എസ് ശാഖകള്‍ സന്ദര്‍ശിക്കാന്‍ നയതന്ത്ര പ്രതിനിധികളെ സര്‍സംഘചാലക് ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: