കോട്ടയം: നീലംപേരൂര്‍ ഗ്രാമം ഊണും ഉറക്കവും ഉപേക്ഷിച്ച് പൂരക്കാഴ്ചകള്‍ക്ക് പ്രകൃതിയുടെ നിറച്ചാര്‍ത്ത് ഒരുക്കുകയാണ്. പള്ളിഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൂരം പടയണിക്ക് ഇനി ദിവസങ്ങള്‍ മാത്രം. പച്ച പുതച്ച നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ഈ ഗ്രാമം ഉത്സാഹത്തിലാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പൂരം പടയണിക്ക് എഴുന്നള്ളിക്കുന്ന കോലങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
തിരുവോണത്തിന്റെ പിറ്റേദിവസം അവിട്ടം നാളില്‍ തുടങ്ങിയതാണ് ഒരുക്കങ്ങള്‍. ചൂട്ട് പടയണിയോടെ ആരംഭിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകള്‍ ഒരോന്നായി നടന്ന് വരികയാണ്. 18ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്തോടെ മകം പടയണിയും 19ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണവും തുടര്‍ന്ന് വല്യന്നങ്ങളുടെ എഴുന്നള്ളത്തോടെയും പൂരം പടയണിയും സമാപിക്കും. പൂരം ദേവിയുടെ പിറന്നാള്‍ കൂടിയാണ്. നീലംപേരൂര്‍ ഗ്രാമത്തിന്റെ ആത്മസമര്പ്പണമായിരിക്കുകയാണ് പടയണി.
പടയണി നാല് തരത്തിലാണ് ആഘോഷിക്കുന്നത്. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ. പൂരം നാളില്‍ എഴുന്നള്ളുന്ന വല്യന്നങ്ങളുടെ നിര്‍മ്മാണത്തിനാണ് സമയമെടുക്കുന്നത്. ഏഴേകാല്‍ കോല് പൊക്കമാണ് വല്യയന്നത്തിന്. ചെറുതിന് അഞ്ചേകാല്‍ കോല് പൊക്കവുമുണ്ട്. പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും കോലങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ല. തടി, കമുകിന്റെ വരി, വാഴക്കച്ചി, വാഴപോള, ചെത്തിപൂവ്, താമരയില എന്നിവയാണ് നിര്‍മ്മാണ സാമഗ്രികള്‍. ആന, ഭീമന്, രാവണന്,യക്ഷി എന്നിവയുടെ കോലങ്ങളും പടയണിക്ക് എഴുന്നളളിക്കുന്നുണ്ട്.കോലങ്ങളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം വരിച്ചില് ജോലികളാണ്. വാഴക്കച്ചി വരിഞ്ഞ് ഇറക്കും. ഇതിന് പുറത്ത് താമരയില കുത്തിയാണ് രൂപം വരുത്തുന്നത്. കൂടാതെ വാഴപോളയും ചെത്തിപ്പൂവും നിറ പണികള്‍ക്കായി ഉപയോഗിക്കും. ഉദ്ദേശം 300 പറ ചെത്തിപ്പൂവ് അന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
തലമുറകളായി കൈമാറി കിട്ടിയ അറിവുകള്‍ സ്വായത്തമാക്കിയ പടയണി കലാകാരന്മാരാണ് ഇവയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആണ്, പെണ് വ്യത്യാസമില്ലാതെ കുട്ടികളാണ് വരിച്ചില് ജോലികള്‍ മുകളില്‍ കയറി ചെയ്യുന്നത്. അങ്ങനെ അടുത്ത തലമുറയിലേക്കും കോലങ്ങളുടെ നിര്‍മ്മാണ രഹസ്യം കൈമാറുകയാണ്. ഇത്തവണ വഴിപാടായി 95 കുഞ്ഞന്നങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇവയുടെ നിര്‍മ്മാണവും ക്ഷേത്ര പരിസരത്ത് തകൃതിയായി നടക്കുകയാണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്ന പെണ്‍കുട്ടികളും ഇവയുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നുണ്ട്.
പടയണിയുടെ നിര്‍മ്മാണം കാണാന്‍ ധാരാളം ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.അന്നങ്ങളുടെ സമര്‍പ്പണത്തിന്റെ ഭാഗമായിട്ടുള്ള ഭക്തിനിര്‍ഭരമായ പാട്ടുകള്‍ പുതിയ തലമുറ പഠിച്ച് വരുന്നുണ്ട്. പുസ്തക രൂപത്തില്‍ ഈ പാട്ടുകള്‍ തയ്യാറാക്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: