2014 മെയ് മുതല്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ എല്ലാം വെടിഞ്ഞുള്ള, വാര്‍ത്തകളുടെ നിര്‍മാണമാണ് നടക്കുന്നത്. പള്ളികളിലെ അക്രമങ്ങളിലും , ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളിലും, ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളിലും ഗോരഖ്പൂരിലെ ശിശുമരണങ്ങളിലും ട്രെയിന്‍ ദുരന്തങ്ങളിലും, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും എല്ലാം അത് കാണാം. ഇവയൊന്നിലും വസ്തുതകള്വച്ചുള്ള റിപ്പോര്‍ട്ടിങ് അല്ല നടന്നത്. പകരം ഭരിക്കുന്ന പാര്‍ട്ടിയെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയേയും അദ്ദേഹവുമായി അടുപ്പമുള്ളവരേയും ഇവയുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങളായിരുന്നു നടന്നത്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് കര്‍ണ്ണാടകത്തിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം. കൊലയാൡകളെപ്പറ്റിയോ അവരുടെ ഉദ്ദേശ്യത്തെപ്പറ്റിയോ നമുക്ക് ഒരു സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല.
കൊലപാതകം സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ, പെട്ടെന്നുള്ള പ്രതികരണം കണ്ടപ്പോള്‍ എനിക്ക് അവരോട് ചോദിക്കാന്‍ ചില കാര്യങ്ങളുണ്ട്. പത്രപ്രവര്‍ത്തനം പഠിക്കുന്ന സമയത്ത് നിങ്ങള്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് അഞ്ച് ഡബ്ള്യൂവിന്റെയും ഒരു എച്ചിന്റെയും കാര്യം പഠിച്ചിട്ടുണ്ടാകുമല്ലോ,. ഹൂ( ആര്) വാട്ട്( എന്ത്) വെന്‍( എപ്പോള്‍) വെയര്‍( എവിടെ) വൈ( എന്തുകൊണ്ട്) ഹൗ( എങ്ങനെ). വിദ്യാര്‍ഥി മാധ്യമ വിദ്യാലയത്തില്‍ ചേരുമ്പോഴേ പഠിക്കുന്ന ഒന്നാണിത്. ഗൗരി ലങ്കേഷിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രഖ്യാപിച്ചവര്‍ ഇതിലൊരു കാര്യത്തില്‍ പോലും ചിന്തിച്ചിട്ടില്ല.
വിവരമുള്ളവര്‍ അജ്ഞാതരാണ് അവരെ കൊന്നതെന്നും, അവരും ബിജെപിയുമായി ആദര്‍ശപരമായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും കുറിച്ചു. പക്ഷെ മറ്റുപലരും ‘ഫാസിസ്റ്റ് ശക്തികളെ’ അടിക്കാനൊരു അവസരം വന്നതുപോലെയാണ് പ്രതികരിച്ചത്. അവര്‍ ഇത്തരമൊരു നിഗമനത്തില്‍ എങ്ങനെയാണ് എത്തിയത്? എന്തു തെളിവാണ് അവരുടെ കൈവശമുള്ളത്? ഏതു ദൃക്സാക്ഷിയുടെ വിവരണമാണ് അവരുടെ കൈയിലുള്ളത്? അതോ ചില ബന്ധങ്ങള്‍ പുറത്തുവരുമെന്ന ( കൊലയും ബിജെപിയുമായുള്ളബന്ധം) പ്രതീക്ഷയില്‍, പഴുത്തിരിക്കുമ്പോള്‍ തന്നെ ഇരുമ്പില്‍ അടിക്കണമെന്ന പഴഞ്ചൊല്ല് പിന്തുടരുകയായിരുന്നോ? തീപ്പൊരിയായ അവരെ കൊല്ലാന്‍ ആഗ്രഹിച്ച, സംശയിക്കപ്പെടേണ്ട നിരവധി പേരുണ്ടായിരുന്നു. അസൂയാലുക്കളായ എതിരാളികള്‍, കുടുംബാംഗങ്ങള്‍, രാഷ്ട്രീയക്കാര്‍, കടുത്ത ആദര്‍ശവാദികള്‍… അങ്ങനെ. ഇവയൊന്നും ഈ പത്രക്കാര് ചിന്തിച്ചില്ലേ? ഈ കൊലപാതകത്തില്‍ എന്താണ് എഴുതേണ്ടതെന്ന് അവര്‍ ചിന്തിച്ചുറപ്പിച്ചിരുന്നു എന്നുവേണം കരുതാന്‍. ഇത് ഫാസിസ്റ്റ് ഭീകരത തന്നെ, വസ്തുതകള്‍ പോയി തുലയട്ടെ.
കൊല നടന്നത് ചൊവ്വാഴ്ച. ബുധനാഴ്ചയാണ് അവര്‍ മറ്റൊരു കാര്യം കണ്ടെത്തിയത്. ഗൗരിയുടെ സഹോദരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടേയേും ആരാധകനാണ്. ഗൗരിയുടെ സഹോദരി വലതു പക്ഷത്തെ കുറ്റപ്പെടുത്തി. സഹോദരന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി. പക്ഷെ ഒരു പത്രപ്രവര്‍ത്തകനും മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയോ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടേയോ രാജി ആവശ്യപ്പെട്ടുകണ്ടില്ല. കിരാതമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും അവര്‍ മെഴുകുതിരിയേന്തി പ്രകടനം നടത്തി, പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തി, പക്ഷെ രണ്ടു സുപ്രധാന സ്ഥാനങ്ങളിലുള്ളവരോട് രാജി തേടേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ ചിന്തിച്ചില്ലേ? ഇതാണോ വസ്തുനിഷ്ഠമായ പത്രപ്രവര്‍ത്തനം?
വീണ്ടും ഒരു 48 മണിക്കൂര്‍ കഴിഞ്ഞതോടെയാണ് വസ്തു നിഷ്ഠത പ്രധാനം തന്നെയാണെന്ന് ചാനലുകളിലെ ആങ്കര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും തോന്നിയത്!! കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിക്കും ബന്ധപ്പെട്ട സംഘടനകള്‍ക്കും എതിരെ ആരോപണം ഉന്നയിക്കുന്നത് എന്തിനെന്ന് അവര്‍ രാഷ്ട്രീയക്കാരോട് ചോദിച്ചു തുടങ്ങി. രണ്ടു ദിവസം മുന്‍പ് തങ്ങള്‍ ഇതേ കാര്യമാണ് ചെയ്തതെന്ന സത്യം അവര്‍ സൗകര്യപൂര്‍വ്വം മറന്നു. താങ്കള്‍ സാഹചര്യത്തെളിവുകള്‍ മറക്കുകയാണെന്ന് ചിലര്‍ എന്നോട് പറഞ്ഞു. എവിടെയാണാ സാഹചര്യത്തെളിവ്. പോലീസ് എന്തെങ്കിലും കെണ്ടത്തിയിട്ടുണ്ടോ?
ഒരു വാര്‍ത്തയ്ക്ക് രണ്ടു വശങ്ങളുണ്ടെന്നാണ് മുതിര്‍ന്നവര്‍ എപ്പോഴും ഞങ്ങളെ പഠിപ്പിച്ചിരുന്നത്. പക്ഷെ ഏതാനും വര്‍ഷങ്ങളായി ഓരോ വാര്‍ത്തയെ ചുറ്റിപ്പറ്റിയും മാധ്യമപ്രവര്‍ത്തകര്‍ ഏകപക്ഷീയമായ മറ്റൊരു കഥകൂടി മനഃപൂര്‍വ്വം മെനഞ്ഞുണ്ടാക്കുകയാണ്. അവയെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തോന്നും. ജാഗ്രതയോടെ നിലകൊള്ളുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ഇത്തരം പല ശ്രമങ്ങളും തുറന്നു കാട്ടിയിട്ടുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇനിയും ബുദ്ധി ഉദിച്ചിട്ടില്ല.
ഗോസംരക്ഷകരും ഗോരഖ്പൂരും
പള്ളികള്‍ക്കു നേരെ കല്ലേറുകള്‍ നടക്കുന്നുവെന്നായിരുന്നു അടുത്തിടെ ചില വാര്‍ത്തകള്‍. അവ സാമൂഹ്യ വിരുദ്ധരുടെ പണിയായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തി. മാധ്യമങ്ങളെ നാം വിശ്വസിച്ചാല്‍, ഗോ സംരക്ഷകര്‍ മുസ്ലിങ്ങളെയും ബീഫ് തിന്നുന്നവരെയും ബീഫ് കൈകാര്യം ചെയ്യുന്നവരെയുമെല്ലാം നടുറോഡിലും ട്രെയിനുകളിലുമിട്ട് കൊല്ലുകയാണെന്ന് കരുതേണ്ടിവരും. പത്രപ്രവര്‍ത്തകര്‍ക്ക് ഒരു മൈല്‍ അകലെ നിന്നുപോലും മണത്തറിയാന്‍ കഴിയുന്ന ഇത്തരം നിരവധി വാര്‍ത്തകളാണ് വരുന്നത്.
ഇനി ഗോരഖ്പൂരിലേക്ക്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയ്ക്ക് യുപിയില്‍ മസ്തിഷ്ക ജ്വരം വന്ന് 25,000 കുട്ടികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഗോരഖ്പൂരിലെ ബിഡിആര്‍ മെഡിക്കല്‍കോളേജില്‍ ഈ ആഗസ്റ്റില്‍ നിരവധി കുട്ടികള്‍ മരിച്ച ദുഃഖകരമായ വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ സത്യവും പുറത്തായത്. യോഗി ആദിത്യനാഥ്, അഖിലേഷ് യാദവില്‍ നിന്ന് മുഖ്യമന്ത്രി ചുമതലയേല്‍ക്കും മുന്‍പ്, ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി, 270 കുട്ടികളാണ് മരിച്ചത്. ഈ വാര്‍ത്ത നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ആഗസ്റ്റിനു മുന്‍പും ഇതേ ആശുപത്രിയില്‍ കൂടുതല്‍ കുട്ടികള്‍ മരിക്കുന്നുണ്ടായിരുന്നു. ഒരു പത്രപ്രവര്‍ത്തകനും ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. വസ്തു നിഷ്ഠമായ പത്രപ്രവര്‍ത്തനത്തെപ്പറ്റി ഇത് ആശങ്ക ഉയര്‍ത്തുന്നു.
തങ്ങളുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള കഥയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് കഴിഞ്ഞ അഞ്ചു വര്‍ഷം തെറ്റായി നടന്നതെല്ലാം മാധ്യമങ്ങള്‍ മൂടിവച്ചത്. 2017 മാര്‍ച്ച് 19 മുതല്‍ കുട്ടികള്‍ മരിക്കുന്നതിന്റെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. കുട്ടികളുടെ ഞെട്ടിക്കുന്ന മരണങ്ങള് ഇപ്പോള്‍ പുറത്തു കൊണ്ടുവരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് മുന്‍പും ഇതേ തരത്തിലുള്ള മരണങ്ങള് നടന്നിരുന്ന കാര്യം അറിയില്ലേ? ഒരു സംശയവും ഇല്ലാത്ത, എന്തും വിശ്വസിക്കുന്ന വായനക്കാരുടെ മുന്പില് ഇത്തരം യക്ഷിക്കഥകള്‍ നിങ്ങള്‍ക്ക് മെനയാം. പക്ഷെ ഒരു പത്രക്കുറിപ്പ് മാറ്റിയെഴുതി പേരുവച്ചുള്ള വാര്‍ത്തയാക്കിയതും (ബൈലൈന്‍ സ്റ്റോറി) സ്വന്തമായി കണ്ടെത്തിയ( എക്സ്ക്ളൂസീവ് സ്റ്റോറി)വാര്‍ത്തയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു പത്രപ്രവര്‍ത്തകനോട് ഈ യക്ഷിക്കഥ വേണ്ട.
ശിശുമരണങ്ങളെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനമാണെങ്കില്‍ തങ്ങളുടെ ലേഖകരെ വിളിച്ച് രാജ്യമെമ്പാടുമുള്ള ഇത്തരം മരണങ്ങളുടെ വാര്‍ത്ത തയ്യാറാക്കിച്ച് പ്രത്യേകമായി ഒന്നിച്ച്( പാക്കേജ്) നല്‍കാം. അത് വലിയ ഒരു വാര്‍ത്തയാകും. എന്താണ് അങ്ങനെ ചെയ്യാത്തതെന്ന് അവരോട് ഞാന്‍ ചോദിക്കുന്നില്ല. കാരണം ഉത്തരം എന്തായിരിക്കുമെന്ന് എനിക്കറിയാം. മാധ്യമങ്ങളുടെ ഉദ്ദേശ്യത്തില്‍ സംശയമുണ്ട്. ഇത്തരം മരണങ്ങള് കര്‍ണ്ണാടകത്തിലടക്കം ഉണ്ടായിട്ടുണ്ട്. യോഗി ആദിത്യനാഥിനെ അടിക്കുകയെന്ന ലക്ഷ്യം മാത്രമേ അതിനുണ്ടായിരുന്നുള്ളുവെന്നത് കൂടുതല്‍ വ്യക്തമാകുകയാണ്. മുഖ്യധാരാ മാധ്യങ്ങളെ വിശ്വസിച്ചാല്‍, ഈ മാര്‍ച്ചിനുശേഷം മാത്രമാണ് ഇന്ത്യയിലെ ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനം ഒരു നരകമായി മാറിയതെന്ന് കരുതേണ്ടിവരും.
മുന്‍പ് 2013 സപ്തംബര്‍ ഏഴിന് ഞാന്‍ ബ്ലോഗില്‍ ഒരു ലേഖനമെഴുതി. മാധ്യമങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ നരേന്ദ്ര മോദിയെ നിരന്തരം വേട്ടയാടുന്നത് വഴി വലിയ തെറ്റാണ് വരുത്തുന്നതെന്നായിരുന്നു അത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകന് സഞ്ജയ് ഗാന്ധിയും കൂട്ടരും അടിയന്തരാവസ്ഥക്കാലത്ത് ചെയ്തു കൂട്ടിയ ദ്രോഹങ്ങള്‍ അന്വേഷിക്കാന്‍ 1977ല്‍ ജനതാ പാര്‍ട്ടി നിരവധി കമ്മീഷനുകളെ നിയോഗിച്ചു. സമര്‍ഥയായ ഇന്ദിര താന്‍ ജനതാ സര്‍ക്കാരിന്റെ ഇരയാണെന്ന് ഭംഗിയായി സ്ഥാപിച്ചു. അതിന്റെ ഫലമായി പാതിവഴിയില്‍ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. ഷാ കമ്മീഷന് വിചാരണ കഴിഞ്ഞപ്പോഴേക്കും മാധ്യമങ്ങള്‍ അടക്കം സര്‍വ്വരെയും അവര്‍ തന്റെ വരുതിയിലാക്കിയിരുന്നു. മോദിയെ വേട്ടയാടിയപ്പോഴും ഇതാണ് ഞാന്‍ ഓര്‍ത്തത്.
2014 മെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയും മറ്റെല്ലാ പാര്‍ട്ടികളും 2002ലെ (ഗുജറാത്ത് കലാപം) ഭീതിയാണ് ഉയര്‍ത്തിക്കാട്ടിയത്. ഓരോ തവണ അവര്‍ അത് ഉന്നയിച്ചപ്പോഴും മോദി വികസനം, തൊഴില്‍, പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിതം തുടങ്ങിയവയെപ്പറ്റിയാണ് പറഞ്ഞത്. രാമക്ഷേത്രത്തെപ്പറ്റി, ഹിന്ദുത്വത്തെപ്പറ്റി, കലാപത്തെപ്പറ്റി മോദി ഒരക്ഷരം പറഞ്ഞില്ല. പ്രതിപക്ഷത്തിന് ഒരൊറ്റ വിഷയമേ ഉണ്ടായിരുന്നുള്ളു. മോദി കൊലയാളിയാണ്, ഫാസിസ്റ്റാണ്, ഹിറ്റ്ലറാണ്, ഇത് തിരിച്ചടിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. ചില പത്രപ്രവര്‍ത്തകര്‍ പഴയ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. അല്ലെങ്കില്‍ അതിന് കഴിയുന്നില്ല, അതുമല്ലെങ്കില്‍ അവര്‍ക്ക് പാഠം പഠിക്കേണ്ട. ആ മനുഷ്യനോട് അവര്‍ക്കുള്ള വെറുപ്പ് അത്രയ്ക്ക് ആഴത്തിലുള്ളതാണ്. 2019 ലും അയാള്‍ (മോദി) ഭരണത്തിലേറുമെന്ന് ഭയക്കുന്നവരുണ്ട്. ബിജെപി എത്രനാള്‍ രാജ്യം ഭരിക്കുമെന്നും അറിയില്ല. കാര്യങ്ങള്‍ ഇങ്ങനെയായതിന് ആരെയാണ് പഴിക്കേണ്ടത്?
തങ്ങള്‍ക്ക് ഇന്നും വിശ്വസിക്കാന്‍ കഴിയുന്ന ഒന്നാണ് നാലാം തൂണെന്നു പറയുന്ന പത്രങ്ങള്‍ എന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷെ ആ വിശ്വാസം വച്ച് കളിക്കുന്ന ചിലരുണ്ട്.
ചില പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ ശിഷ്യന്മാര്ക്കും തങ്ങളെ ഉറ്റു നോക്കുന്നവര്‍ക്കും ദയനീയമായ മാതൃകകളാകുകയാണ്. ഓരോ ദിവസവും എന്റെ ക്ലാസില്‍ എങ്ങനെ നല്ല മാധ്യമപ്രവര്ത്തകരാകാമെന്നാണ് വിദ്യാര്‍ഥികളെ ഞാന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് എനിക്കതിന് കഴിയുമോയെന്ന് എനിക്ക് ഉറപ്പില്ല.
ഒരു മനുഷ്യന്റെയും കൂടെയുള്ളവരുടേയും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന, ഒഴിയാബാധ പോലുള്ള ചിന്ത, തങ്ങളുടെ തന്നെ വിശ്വാസ്യതയും സല്‍പ്പേരുമാണ് നശിപ്പിക്കുന്നതെന്ന് ഈ പത്രപ്രവര്‍ത്തകര്‍ കാണുന്നില്ലേ? കാര്യങ്ങളുടെ പോക്ക് നോക്കിയാല്‍ ആ മനുഷ്യനാണ് ഇപ്പോള്‍ ജയിച്ചുകയറുന്നത്.
(31 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍. ദേശീയ മാധ്യമങ്ങളിലും മഹാരാഷ്ട്രയിലെ പ്രാദേശിക മാധ്യമങ്ങളിലും പത്രപ്രവര്ത്തകന്. ഇപ്പോള്‍ ഐഎന്‍ഇ എഡിറ്റര്‍, ജേര്‍ണലിസം അധ്യാപകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: