കൊച്ചി: ശബരിമല കാനനപാതയില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്ന മേഖലകളിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്യാമെന്നു ഹൈക്കോടതി. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബാരിക്കേഡുകള്‍ മൃഗങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് വനം വകുപ്പ് നീക്കിയതിനെ ചോദ്യംചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പമ്പാ നദിയിലേക്ക് മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന വഴികളില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു വനം വകുപ്പിന്റെ വാദം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴികളില്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാരിക്കേഡുകള്‍ നീക്കം ചെയ്യേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ സ്കെച്ചും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതുകൂടി കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലെ സ്ഥിരം ബാരിക്കേഡുകള്‍ നീക്കാന്‍ അനുമതി നല്‍കിയത്. തീര്‍ത്ഥാടന കാലത്ത് ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ഈ ഭാഗങ്ങളില്‍ താത്കാലിക ബാരിക്കേഡ് സ്ഥാപിക്കാമെന്നും വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: