മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുസ്ലീം ലീഗിലെ സീറ്റുമോഹികള്‍ തലപ്പൊക്കി തുടങ്ങി. ലീഗിന്റെ ഉറച്ച സീറ്റായതുകൊണ്ടാണ് ഒന്നിലേറെപ്പേര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയ കാമ്പയിന് ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരന് വരുമ്പോഴുണ്ടാവുന്ന ശക്തമായ മത്സരം മുന്നില്‍ കണ്ട് സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കാന്‍ മുസ്ലിം ലീഗ് പ്രൊഫഷണല്‍ ഗ്രൂപ്പിനെ നിയോഗിച്ചിരിക്കുകയാണ്. ആദ്യഘട്ടമെന്ന രീതിയില്‍ മണ്ഡലത്തിലെ നേതാക്കളുടെയും അനുയായികളുടെയും അഭിപ്രായം സ്വീകരിച്ചു. ലീഗിന്റെ കോളേജ് അദ്ധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സാണ് ആദ്യ സര്‍വ്വെ നടത്തിയത്. മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളടക്കം 604 പേര് പങ്കെടുത്ത സര്‍വ്വെയില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്ത അബ്ദുറഹ്മാന് രണ്ടാത്താണിക്കുമാണ് മുന്‍ഗണന ലഭിച്ചത്. പട്ടികയില്‍ കെ.പി.എ മജീദിനെ കൂടാതെ കെ.എന്‍.എ.ഖാദറും, സി.പി.ബാവഹാജിയുമാണ് സര്‍വ്വെ ഫോമില്‍ ഉള്‍പ്പെട്ടിരുന്നത്. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു സര്‍വ്വെ.
ലീഗ് വക്താവും താനൂര്‍ എംഎല്‍എയും ആയിരുന്ന അബ്ദുറഹിമാന് രണ്ടത്താണിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ രണ്ടത്താണിയുടെ പേരും ചേര്‍ക്കുകയായിരുന്നു. ഇതിനിടെ സര്‍വ്വെ ചോദ്യാവലിയില്‍ പതിനേഴാമത്തെ ചോദ്യമായിരുന്ന മുകളില്‍ പറഞ്ഞവരല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കേണ്ട കോളത്തില്‍ യൂത്ത്ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ പേരും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ.അസ്ലുവിന്റെ പേരും ചിലര്‍ രേഖപ്പെടുത്തി. സര്‍വ്വെ ഫലം പരിഗണിച്ചായിരിക്കുമോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതോ പതിവ് പോലെ തീരുമാനം ‘തങ്ങള്‍ക്ക്’ വിടുമോയെന്ന് കണ്ടറിയണം.
യുഡിഎഫിന് അഭിമാനമായ പോരാട്ടത്തില്‍ ഐക്യമുന്നണി ഭിന്നത പരിഹരിക്കാനുള്ള ശ്രമവും മുന്നണിയില്‍ തുടങ്ങിക്കഴിഞ്ഞു. വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം, പറപ്പൂര് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും വ്യത്യസ്ത മുന്നണികളിലാണ്. വേങ്ങര പഞ്ചായത്തിലും മുന്നണി ബന്ധമില്ല. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. കണ്ണമംഗലത്തും പറപ്പൂരിലും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പോര് തീര്‍ക്കാന്‍ കെപിസിസി പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാനും നീക്കമുണ്ട്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ചതാണ്. എന്നാല്‍ വേങ്ങരയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഈ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: