കൊച്ചി: ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന തേനീച്ച കര്‍ഷകരുടെ പേരില്‍ സന്നദ്ധസംഘടനകള്‍ കോടികള്‍ തട്ടിച്ചു. തട്ടിപ്പ് പുറത്തായത് സന്നദ്ധ സംഘടനകള്‍ ലാഭം കിട്ടിയ തുക വീതംവെച്ചപ്പോഴുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന്. എന്നാല്‍ ഉദ്യോഗസ്ഥരിടപെട്ട് പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു.
സന്നദ്ധ സംഘടനകള്‍ക്ക് തേനീച്ച പരിശീലന പരിപാടി നേടിക്കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളും തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് അറിയുന്നത്. കര്‍ഷകരുടെ പേരില്‍ നല്കിയ തേനീച്ചപ്പെട്ടിയുടെ കണക്കില്‍ കൃത്രിമം കാണിച്ചും, സബ്സിഡി തട്ടിയെടുത്തും, പെട്ടി മറിച്ച്വിറ്റുമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലെ 10 സന്നദ്ധസംഘടനകളെയാണ് തേനീച്ചവളര്‍ത്തല്‍ പരിശീലനം നടത്താല്‍ ഹോര്‍ട്ടികോര്‍പ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഇരുപത് തേനീച്ചപ്പെട്ടിവരെ ഹോര്‍ട്ടികോര്‍പ്പ് നല്‍കും. ഒരു തേനീച്ചപ്പെട്ടിയുടെ വില 10,00രൂപയാണ്. ഒരു തേനീച്ചപ്പെട്ടിക്ക് 40 ശതമാനം സബ്സിഡിയാണ് കൃഷിവകുപ്പ് അനുവദിക്കുന്നത്.
ഗുണനിലവാരമുള്ള തേനീച്ചപ്പെട്ടിക്ക് പൊതുമാര്‍ക്കറ്റില്‍ 1500 രൂപ വിലവരുമെന്ന് തേനിച്ച വളര്‍ത്തുന്നവര്‍ പറഞ്ഞു. ഒരു തേനീച്ചപ്പെട്ടി ആവശ്യപ്പെടുന്ന കര്‍ഷകന്റെ പേരില്‍ 20 തേനീച്ചപ്പെട്ടി എഴുതി ചേര്‍ത്താണ് തട്ടിപ്പ്. തട്ടിയെടുക്കുന്ന തേനീച്ചപ്പെട്ടികള്‍ സന്നദ്ധ സംഘടനകള്‍ തമിഴ്നാട്ടിലും, കര്ണാടത്തിലുമുള്ള തേനീച്ച വളര്‍ത്തലുകാര്‍ക്കും, ചില എസ്റ്റേറ്റ് ഉടമകള്‍ക്കും 1500 രുപക്ക് മറിച്ച് വിറ്റാണ് ലാഭം കൊയ്യുന്നത്.
സന്നദ്ധസംഘടനകള്‍ 25 കൊല്ലമായി ഈ തട്ടിപ്പ് നടത്തിവരികയാണെന്ന് തേനീച്ച കര്‍ഷകര്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം 25,000 തേനീച്ചപ്പെട്ടികളെങ്കിലും വിതരണത്തിനെത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിലൂടെ കേരളത്തിലെ സന്നദ്ധ സംഘടനകള്‍ തട്ടിയെടുക്കുന്നത് കോടികളാണ്. കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടികള്‍ ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെത്താത്തതാണ് തട്ടിപ്പ് തുടരാന്‍ സംഘടനകള്‍ക്ക് പ്രചേദനമായത്. ലാഭം മനസ്സിലാക്കി പുതിയ സംഘടനകളെ രംഗത്തിറക്കാന്‍ പല നേതാക്കളും തയ്യാറെടുത്തതായാണ് അറിയുന്നത്.
എന്നാല്‍ കേരളത്തിലെ തേനീച്ച കര്‍ഷകരുടെ കണക്കെടുത്താല്‍ 25,000 തികയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഇന്ന് എത്തുന്ന തേനീല്‍ ഏറിയ പങ്കും വനം വകുപ്പിന്റേയും, ഇതര സംസ്ഥാനത്ത് നിന്നുമുള്ളതുമാണ്. ഹരിജന്‍ സൊസൈറ്റികള്‍ 360 രൂപയാണ് ഒരു കിലോ തേനിന് വിലയായീടാക്കുന്നത്. പതഞ്ജലിയുടെ തേനിന് മാര്‍ക്കറ്റ് വില 260 രൂപ മാത്രമാണ്. അഗ്മാര്‍ക്ക് സീലോടെ വില്‍ക്കുന്ന തേനിന് 780 രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: