ഇരിട്ടി: ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ കാക്കയങ്ങാട് കല്ലേരിമലയില്‍ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബസ്സ് യാത്രക്കാരായ 28 പേര്‍ക്ക് പരിക്കേറ്റു പേരാവൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ഷൈന്‍ സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്ലേരിമലയിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് 5.30തോടെയാണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിലേയും കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍. ബസ് കണ്ടക്ടര്‍ കൊട്ടിയൂര്‍ സ്വദേശി ഷിജില്‍, ക്ലീനര്‍ പായം സ്വദേശി ബാബു, എടയന്നൂര്‍ സ്വദേശി ദയാല്‍, മണത്തണയിലെ ബിജു, എടൂര്‍ സ്വദേശിനി മേരി, മുഴക്കുന്ന് സ്വദേശി സതി, മുട്ടന്നൂര് സ്വദേശി രാജേഷ്, കാക്കയങ്ങാട് സ്വദേശി തമ്പാന്, ചക്കരക്കലിലെ ഷീബ, മുടക്കോഴിയിലെ ഷീബ, കൂടാളി സ്വദേശി രാമകൃഷ്ണന്, ആറളത്തെ തങ്കച്ചന്, ചീങ്ങാക്കുണ്ടത്തെ ഗംഗാധരന്, മുഴക്കുന്ന് തളിപ്പൊയിലിലെ അനുഗ്രഹ, എടൂരിലെ തോമസ്, വിളക്കോട് സ്വദേശി സര്‍ഫാസ്, മുഴക്കുന്നിലെ രജീഷ്, കാക്കയങ്ങാട് സ്വദേശികളായ സുനിത, ശ്രീജ, ഇന്ദിര, ജയശ്രീ, അക്ഷയ്, ജാനറ്റ്, കൊട്ടിയൂരിലെ ഷിതിന്, കീഴ്പ്പള്ളിയിലെ റോബിന്, പേരാവൂരിലെ അലന്, രൂപേഷ്, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടം നടന്ന് 20 മിനിട്ടിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. റോഡരികിലെ അപകടം കണ്ടിട്ടും പലവണ്ടികളും നിര്‍ത്താതെ പോയി . അത് വഴി വരികയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗ്ഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: