കൊച്ചി: തണ്ണീര്‍ത്തട നിയമഭേദഗതി പ്രകാരം ഡേറ്റാ ബാങ്കിലെ പിഴവ് തിരുത്താനുള്ള തീയതി നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും കൃഷി ഭവനുകളിലെത്തിയില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ജൂണിലാണ് ഉത്തരവിറക്കിയത്. പരാതികള്‍ ആഗസ്റ്റ് 27നകം പ്രാദേശിക നിരീക്ഷണസമിതികള്ക്കു സമര്‍പ്പിക്കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച സമയപരിധി കുറവായതിനാല്‍ ഈ കാലയളവില്‍ വേണ്ടത്ര രേഖകള്‍ ശേഖരിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. നിലവില്‍ തീയതി പുതുക്കി ക്കൊണ്ടുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ മിക്ക കൃഷി ഭവനുകളും പരാതികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. മാധ്യമങ്ങളില്‍ തീയതി നീട്ടിയതായി കാണിച്ചുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചില കൃഷി ഓഫീസര്‍മാര്‍ പരാതികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവരും ആശയക്കുഴപ്പത്തിലാണ്.
2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം രൂപീകരിച്ച ശേഷമാണ് ഡേറ്റാ ബാങ്ക് തയാറാക്കാന്‍ തീരുമാനിച്ചത്. കൃഷി വകുപ്പിനായിരുന്നു ചുമതല. നിലവില്‍ ഭൂമി എങ്ങനെയാണോ കിടക്കുന്നത് ആ സ്വഭാവം പരിശോധിച്ചാണു ഭൂവിവര പട്ടിക തയാറാക്കേണ്ടിയിരുന്നത്. പട്ടിക തയാറാക്കുന്നതിനായി വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതിയെയാണ് ചുമതലപ്പെടുത്തിയത്.
ഭൂമി 2008ന് മുമ്പ് നികത്തിയതാണോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടെങ്കില്‍ സാറ്റ്ലൈറ്റ് മാപ്പിങും, വില്ലേജ് ഓഫീസുകളില്‍ നിന്നും ലൊക്കേഷന്‍ സ്കെച്ചും ഉപയോഗിക്കാണമെന്നാണ് നിബന്ധന. എന്നാല്‍ പരാതിയുമായി എത്തുന്നവരില്‍ നിന്ന് ആദ്യമേ തന്നെ ഇതിനുള്ള തുക ഈടാക്കിയിട്ടുണ്ട്.
കൃഷി ഓഫീസര്‍മാരുടെ അഭാവം മൂലം പരാതികള്‍ ഇത് വരെ സ്വീകരിക്കാന്‍ കഴിയാത്ത കൃഷി ഭവനുകളും കൂട്ടത്തിലുണ്ട് പഞ്ചായത്തിലെയും വില്ലേജിലെയും സ്ഥിതിയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ ചട്ടങ്ങളിലെ അവ്യക്തതയും സങ്കീര്‍ണതയുമാണ് ഭൂവുടമകളെ വലയ്ക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: