തിരുവനന്തപുരം: കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്താല്‍ ദുരിതബാധിതരായവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിമിതപ്പെടുത്തുന്നു. 2453 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയും ചെയ്തതാണ്. ഇക്കാര്യം ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ തയ്യാറാക്കിയത് 180 പേരുടെ പട്ടിക മാത്രം. ബാക്കി 2273 പേരെ സര്‍ക്കാര്‍ തഴഞ്ഞു. സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച രേഖകളിലാണ് ഇതു വ്യക്തമാക്കുന്നത്.
ദുരിതബാധിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷം മാത്രമേ ധനസഹായം നല്‍കൂവെന്നും രേഖകളില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഈ പദ്ധതി റദ്ദു ചെയ്യും. പിന്നീട് ദുരിതബാധിതര്‍ക്ക് വികലാംഗ പെന്ഷന് മാത്രമായിരിക്കും നല്‍കുക. നിലവില്‍ മൂന്നു വിഭാഗമായിട്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നത്. ഒന്ന്, രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രണ്ടായിരം രൂപയും മൂന്നാമത്തെ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് ആയിരം രൂപയുമാണ് ധനസഹായം.
കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട ചിലപ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതാണ് ദുരന്തമായത്. 2001 ല്‍ ആ പ്രദേശത്തെ കുട്ടികളെ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു. ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മര്‍ദ്ദത്തെ തുടന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിനു സാമ്യതപുലര്‍ത്തുന്ന ഒന്നായി കേരളത്തിലെ എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെട്ടു.
2006 ല്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സര്‍ക്കാര്‍ വിതരണം ചെയ്യുകയുണ്ടായി. എന്‍ഡോസള്‍ഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നല്‍കുന്നതിനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഉറപ്പു നല്കി.
കാസര്‍കോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പ്രഖ്യാപിച്ചതാണ്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം 2010 നവംബര്‍ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട്. സുപ്രീംകോടതി ഇതിന്റെ ഉദ്ഘാടനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ഉല്പാദകര്ക്ക് അനുകൂലമാണെന്നതാണ് വിചിത്രം. ജനങ്ങള്‍ക്ക് ദുരിതമായ കീടനാശിനി ഉല്പാദിപ്പിക്കാന് സഹായകരമായ സമീപനം സ്വീകരിക്കുകയും ഇരകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്താതിരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: