തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലെത്തിയപ്പോള് നല്ല പ്രതികരണമാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഇത്തരം യാത്രകള്‍ തുടര്‍ന്നും നടത്തുന്നത് നല്ലതായിരിക്കും. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ യാത്രകളെ മുഖ്യമന്ത്രി പ്രശംസിച്ചത്.
പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസികള്‍. അവിടെ ജോലി നോക്കുന്നവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാകണം. സര്‍ക്കാരിന്റെ പരിച്ഛേദമായ എംബസികള്‍ പൗരന് പൂര്‍ണ സംരക്ഷണം നല്കാന് സന്നദ്ധമാകണം. റിക്രൂട്ട്മെന്റ് ഏതു തൊഴിലുടമയ്ക്കു വേണ്ടിയാണോ, ആ തൊഴിലുടമയും എംബസിയും തമ്മില്‍ ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവണം.തൊഴിലുടമകള്‍ തൊഴിലാളികളെ എംബസികളില്‍ നിന്ന് നേരിട്ട് കൂട്ടിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ജന. വി.കെ. സിങ്ങ് പറഞ്ഞു. എംബസികളില്‍ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കും. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സ്വാഗത പ്രസംഗവും കേന്ദ്ര വിദേശ കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഡി.എം. മുലേ ആമുഖ പ്രസംഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: