നെടുങ്കണ്ടം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നും,അതിനായി സര്‍ക്കാരും ജനപ്രതിനിധികളും താല്പര്യം കാണിക്കണമെന്നും ആംഗ്ലോഇന്ത്യന് പ്രതിനിധിയായ ലോക്സഭാ അംഗം പ്രൊഫ.റിച്ചാര്‍ഡ് ഹേ പറഞ്ഞു. ഇടുക്കിയിലെ വിളകളുടെ വിലത്തകര്ച്ചയെക്കുറിച്ചും, ഉല്പാദനത്തിലുണ്ടായ കുറവിനെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്കിയാല് അത് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വികസനത്തില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ചോറ്റുപാറ രാജേന്ദ്രപ്രസാദ് മെമ്മോറിയല്‍ സ്കൂളിന് അനുവദിച്ച 15 ലക്ഷം രൂപക്ക് വാങ്ങിയ സ്കൂള്‍ ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ ഹാളില്‍ രാവിലെ 11.30ന് നടന്ന ചടങ്ങില്‍ എം.പി സ്കൂള്‍ ബസിന്റെ ആദ്യ യാത്ര ഫ്ളാഗോഫ് ചെയ്തു.
സ്കൂളിന് പുതുതായി ഒരു സ്മാര്‍ട്ട് ക്ലാസ്റും കൂടി അവുവദിച്ചതായും അദ്ദേഹം ചടങ്ങില്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍.വിജയന്, ബിജെപി ജില്ലാ ജന.സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ.സദാശിവന്, സ്കൂള്‍ മാനേജര്‍ കെ.എന്‍.രവീന്ദ്രന്, ഹെഡ്മിസ്ട്രസ് ദീപമോള്‍ ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: