പയ്യന്നൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന മുക്കുപണ്ടപ്പണയത്തട്ടിപ്പിലെ രണ്ടാംപ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കരിവെള്ളൂരില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോപ്പ് നടത്തുന്ന തൃക്കരിപ്പൂര്‍ തെക്കേ മണക്കാട്ടെ കെ.പ്രശാന്തിനെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സൊസൈറ്റി സെക്രട്ടറിയും ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതിയുമായ കെ.വി.പ്രദീപന്റെ സുഹൃത്തായ പ്രശാന്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും രണ്ട് കോടിയോളം രൂപ ഇയാളും കുടുംബാംഗങ്ങളും ചേര്‍ന്ന് മുക്കുപണ്ടം പണയംവെച്ച് സൊസൈറ്റിയില്‍നിന്നും എടുത്തതെന്ന് പ്രദീപന് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു.
മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശ്ശൂര്‍ ചാവക്കാട്ടെ ചാണ്ടിക്കുര്യന്, വെള്ളൂരിലെ രമേശന്, എന്നിവരും മുക്കുപണ്ട പണയ തട്ടിപ്പിലെ കണ്ണികളാണെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഇത്തരം കാര്യങ്ങളിലുള്ള വസ്തുത പരിശോധിക്കുന്നതിനോടൊപ്പം കൂട്ടുകക്ഷികളുടെ തട്ടിപ്പിലുള്ള പങ്കിനെപ്പറ്റിയും പോലീസ് അന്വേഷണം നടത്തും. സൊസൈറ്റിയില്‍ മുമ്പ് പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണ്ണ പരിശോധനക്കായി നിയോഗിച്ച അപ്രൈസര്‍ക്ക് അഞ്ച്ലക്ഷം രൂപനല്‍കി എല്ലാം സ്വര്‍ണ്ണമാണെന്ന് സാക്ഷ്യപ്പെടുത്തിച്ചത് പ്രശാന്തനാണെന്നും മുക്കുപണ്ടത്തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ സൊസൈറ്റിയില്‍ കവര്‍ച്ച നടത്തി മുക്കുപണ്ടങ്ങള്‍ മാറ്റാനും രേഖകള്‍ തീവെച്ചു നശിപ്പിക്കാനും പദ്ധതിയിട്ടതായും സെക്രട്ടറി മൊഴിനല്‍കിയിരുന്നു. തെളിവെടുപ്പിനായി കണ്ണൂര്‍-കാസര്‍കോഡ്-മലപ്പുറം-തൃശ്ശൂര്‍ ജില്ലകളില്‍ പ്രതിയെ കൊണ്ടുപോകും. മൂന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: