അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം 15 കിലോമീറ്ററുകള്‍ക്കപ്പുറം കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. പോലീസ് അന്വേഷണം ആരംഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കലവൂര്‍ ഹനുമാരുവെളിയില് വാസുദേവന്റെ മകന് സുനിലി(46)ന്റെ മൃതദേഹമാണ് ദേശീയ പാതയ്ക്കരികില്‍ കളര്‍കോട് ചിന്മയാ സ്കൂളിന് സമീപം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:- ഇന്നലെ പുലര്‍ച്ചെ സുനിലിനെ തോട്ടപ്പള്ളി ഉണ്ണിതേവര്‍ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ചു. തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന് അപകടവിവരം സമീപത്തെ ചായക്കടക്കാരനെ അറിയിച്ചു. ചായക്കടയുടമ ഈ വിവരം അമ്പലപ്പുഴ പോലീസിനു കൈമാറി.
സ്ഥലത്തെത്തിയ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ട ആളെയോ വാഹനമോ കണ്ടെത്താനായില്ല. തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേ വരെ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും പോലീസിനു കണ്ടെത്താനായില്ല. ഇതിനു ശേഷം അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഇടിച്ച വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ബമ്പറിന്റെ ഒരു ഭാഗവും കണ്ടെത്തി. റോഡില്‍ രക്തക്കറയും അപകടത്തില്‍പ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരുപ്പും കണ്ടു കിട്ടി. വെളുപ്പിനെ കളര്‍കോട് ചിന്മയാ സ്ക്കൂളിനു സമീപം നഗ്നമായ മൃതദേഹം കണ്ടെത്തി.
മൃതദേഹത്തില്‍ വലതു കക്ഷത്തില്‍ ആഴത്തില്‍ മുറിവും വലതുകാല്‍ മുട്ടിനു താഴെ ഉരഞ്ഞ് അസ്ഥി തെളിഞ്ഞ നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തും ഇതേ രീതിയില്‍ ഉരഞ്ഞ പാട് ഉണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുറിവുകള്‍ ഉണ്ടായിരുന്നു. കൊല്ലത്ത് നിന്നെത്തിയ സയന്റിഫിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. അപകടം നടന്ന സ്ഥലത്തും മൃതദേഹം കിടന്ന സ്ഥലത്തും വിദഗ്ദ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി.
ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. വാഹനമിടിച്ചാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലഭിക്കുന്ന വിവരമെന്ന് പോലിസ് പറഞ്ഞു. ഇടിച്ച വാഹനത്തിലോ അപകടശേഷം പിന്നാലെ എത്തിയ വാഹനത്തിലോ മൃതദേഹം കുരുങ്ങിയതാവാമെന്നാണ് പോലീസ് നിഗമനം. ഇയാള്‍ നേരത്തെ ഒരു കത്തിക്കുത്ത് കേസില്‍ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇലക്ട്രിക്കല്‍, പ്ലംപിങ്ങ് ജോലികള്‍ ചെയ്തുവരികയായിരുന്ന സുനില്‍ ജോലിക്കായി പോയാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടില്‍ എത്താറുള്ളന്ന് ബന്ധുക്കള്‍ പോലീസിനു മൊഴി നല്കി. സുനിലിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. അപകട സ്ഥലത്തു നിന്നോ മൃതദേഹം കിടന്ന സ്ഥലത്തു നിന്നോ ഇദ്ദേഹത്തിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സരസമ്മ, മക്കള്‍: സുദേവ്, സുകന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: