തൃശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായതോടെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. അഷ്ടമിരോഹിണി ദിനത്തിലാണ് കടകംപള്ളി ഗുരുവായൂരപ്പന് മുന്നില്‍ തൊഴാനെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി പറ നിറയ്ക്കുകയും കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പേരില്‍ മന്ത്രി പുഷ്പാഞ്ജലി നടത്തുകയും ചെയ്തു. ഇതാദ്യമായാണ് ഒരു സിപിഎം മന്ത്രി ഗുരുവായൂരില്‍ വഴിപാട് നടത്തുന്നത്.
കടകംപള്ളിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പാര്‍ട്ടി വിഷമവൃത്തത്തിലാണ്. ഇക്കാര്യത്തില്‍ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. അതേസമയം മുന്‍ ഇടത് എംഎല്‍എ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് വെളിപ്പെടുത്തിയ ബിഷപ്പിനെ നികൃഷ്ടജീവി എന്നുവിളിച്ചാക്ഷേപിച്ച പിണറായി വിജയന് കടകംപള്ളിയെ ന്യായീകരിക്കാന്‍ ഇടയില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ക്ഷേത്രവിശ്വാസത്തില് നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കോഴിക്കോട് നടന്ന പ്ലീനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. നേരത്തെ കാടാമ്പുഴയില്‍ കോടിയേരി ബാലകൃഷ്ണന്റെ പത്നി പൂമൂടല്‍ നടത്തിയതും പാര്‍ട്ടി നിഷേധിച്ചിരുന്നു. കോടിയേരിയുടെ പേരിലായിരുന്നു പത്നി വിനോദിനി പൂമൂടല്‍ വഴിപാട് നടത്തിയത്. എന്നാല്‍ കോടിയേരി ഇത് നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തു.
മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരന് ശബരിമലയിലും ഗുരുവായൂരിലുമടക്കം സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും തൊഴാനോ വഴിപാട് നടത്താനോ തയ്യാറായിരുന്നില്ല.
ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് കടകംപള്ളി സ്വീകരിച്ചത്. കടകംപള്ളിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം എന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നലെ മാധ്യമങ്ങളെല്ലാം കടകംപള്ളിയുടെ ചിത്രങ്ങളും വാര്‍ത്തയും പുറത്തുവിട്ടതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാരെ മന്ത്രി വാത്സല്യപൂര്‍വം ലാളിക്കുകയും ചെയ്തു.
ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കുന്നത് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതിന് തുല്യമാണെന്ന് പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. കടകംപള്ളിയുടെ ക്ഷേത്രദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് പറഞ്ഞു. അതേസമയം ദേവസ്വം മന്ത്രി എന്നുള്ള നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും കുടുംബാംഗങ്ങള്‍ പണ്ടുമുതലെ ഭക്തിപ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണെന്നും കടകംപള്ളി തിരുവനന്തപുരത്ത് പ്രതികരിച്ചു. മന്ത്രിയോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: