ന്യൂദല്‍ഹി: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിന് എതിരായ നീക്കത്തില്‍ ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം. ദാവൂദിന്റെ 45,000 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. ഇന്ത്യയുടെ ശക്തമായ നീക്കങ്ങളില്‍ അടിത്തറ ഇളകിത്തുടങ്ങിയ ദാവൂദിന്റെ അധോലോക സാമ്രാജ്യത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് ബ്രിട്ടന്റേത്.
ഈ അധോലോക ഭീകരനെ പിടിക്കാനും സാമ്പത്തിക അടിത്തറ തകര്‍ക്കാനും ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍’ പട്ടികയില്‍ അമേരിക്ക ദാവൂദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ബ്രിട്ടന്റെ കടുത്ത നടപടി.
ദാവൂദിനും ബിനാമികള്‍ക്കും ബ്രിട്ടനില്‍ 45,000 കോടി രൂപയുടെ സ്വത്തുണ്ടെന്നു കണ്ടത്തിയാണ് ധനകാര്യ വകുപ്പിന്റെ നടപടി. സാമ്പത്തിക ഉപരോധ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ദാവൂദിന്റെ പേരിനൊപ്പം 21 ബിനാമി പേരുകളുമുണ്ട്. ഈ പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്ത് ഇനി വില്‍ക്കാനോ കൈമാറാനോ കഴിയില്ല. ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതു ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വാര്‍വിക്ഷെയറിലെ ഹോട്ടലിനു പുറമെ ബ്രിട്ടനില്‍ പലയിടത്തും ദാവൂദിന് ഭൂസ്വത്തുക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വസ്തുക്കള്‍, ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങി ദാവൂദിന് ബിനാമി പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്തുക്കളെക്കുറിച്ച് ഇന്ത്യ 2015ല്‍ ഔദ്യോഗികമായി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധ നടപടി. ബ്രിട്ടീഷ് ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ ദാവൂദിന്റെ ബിനാമി പേരുകള്‍ക്കു പുറമെ പാക്കിസ്ഥാനിലെ ദാവൂദിന്റെ മൂന്ന് ഔദ്യോഗിക മേല്‍വിലാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഹൗസ് നമ്പര്‍ 37, തേര്ട്ടീന്ത് സ്ട്രീറ്റ്, ഡിഫന്‍സ് കോളനി അതോറിറ്റി, കറാച്ചി-നൂര്‍ബാദ്, കറാച്ചി-വൈറ്റ്ഹൗസ്, നിയര്‍ സൗദി മോസ്ക്, ക്ലിഫ്റ്റണ്‍, കറാച്ചി എന്നീ മേല്‍വിലാസങ്ങളാണ് ഉത്തരവിലുള്ളത്.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 2017ല്‍ യുഎഇ ദാവൂദിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. മെക്സിക്കോയിലെ പാബ്ലോ എസ്കോബാര്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പണക്കാരനായ കുറ്റവാളി എന്നായിരുന്നു ദാവൂദിന്റെ വിശേഷണം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആര്‍ഡിഎക്സ് ഉപയോഗിച്ച് ഏറ്റവും വലിയ വിനാശം സൃഷ്ടിച്ച, 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയിലെ പിടികിട്ടാപ്പുള്ളിയാണ് ദാവൂദ്.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിയുന്നുവെന്നാണ് കരുതുന്നത്.
ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ദാവൂദിനെ വിട്ടുതരാന്‍ പാക്കിസ്ഥാന് തയാറായിരുന്നില്ല. മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫ് അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടും പാക്കിസ്ഥാനിലെ പട്ടാള നേതൃത്വം ദാവൂദിനെ സംരക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: