കൊച്ചി: ഓരോ മാസവും ഓരോരുത്തരെ വീതം ചോദ്യം ചെയ്യുകയാണോ? ഏഴു മാസമായിട്ടും അന്വേഷണം എവിടെയും എത്തിയില്ലേ? ഇതെന്താ കേസന്വേഷണമോ സിനിമാ തിരക്കഥയോ? നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉന്നയിച്ച നിര്‍ണായക നിരീക്ഷണങ്ങളാണിവ.
കേസില്‍ ഇതാദ്യമായി പോലീസിന്റെ നടപടികളെ വിമര്‍ശിക്കുന്ന സമീപനമാണ് ഇന്നലെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോഴും ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് അന്വേഷണം നടത്തുന്നതെന്നും ബുദ്ധിപരമായ അന്വേഷണം നടക്കുന്നില്ലെന്നും കോടതി പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ കടുത്ത ചോദ്യങ്ങള്‍.
ഹര്‍ജി പരിഗണിക്കവേ നാദിര്‍ഷാ നിലവില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു. നാദിര്‍ഷായെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വസ്തുതകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചതെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.
തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിച്ചത്. ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നാണ് പോലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നല്‍കിയശേഷം ഗൂഢാലോചനക്കേസിന്റെ പേരില്‍ പള്‍സര്‍ സുനിയെ പലതവണ ചോദ്യം ചെയ്യുന്നത് ശരിയാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഇതിന് ബന്ധപ്പെട്ട കോടതിയുടെ അനുമതി വാങ്ങിയിരുന്നെന്ന് ഡിജിപി വിശദീകരണം നല്കി.
അന്വേഷണത്തിന്റെ അവസ്ഥ എന്താണ്? ചോദ്യം ചെയ്യല്‍ തുടര്ന്നുകൊണ്ടേയിരിക്കുകയാണോ? കോടതി തുടര്‍ന്നു ചോദിച്ചു. കുറ്റാന്വേഷണം ആര്‍ക്കെങ്കിലും വേണ്ടിയാകരുത്, ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു വേണം. ഹെല്‍മെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നത് പിടിക്കലുമൊക്കെയാണ് പോലീസിന്റെ ജോലി. ക്രിമിനല്‍ കേസന്വേഷണമില്ല. ഉണ്ടെങ്കില്‍ത്തന്നെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് അന്വേഷണം. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുന്നില്ല, ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
ഗൂഢാലോചനക്കേസില്‍ നാളെ രാവിലെ പത്തു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ നാദിര്‍ഷായോട് ഹൈക്കോടതി നിര്‍ദേശിച്ചു.
എന്നാല്‍, കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. തുടര്‍ന്നു ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷായുടെ അഭിഭാഷകന് അറിയിച്ചു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് 15ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: