രാമപുരം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര ഗവണ്മെന്റിന്റെ 18 മാസമായുള്ള പരിശ്രമങ്ങള്‍ക്ക് വിജയം കണ്ടതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആത്മാര്‍ത്ഥമായി നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് മോചനം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
മോചനത്തിനു വേണ്ടി വെളിപ്പെടുത്താനാകാത്ത നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മികച്ച നയതന്ത്ര വിജയമാണ് ഇതിന് പിന്നില്‍. ബിഷപ്പുമാരുമായി മോചനകാര്യങ്ങള്ക്കായി രണ്ടുതവണ പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇരുവരും വൈദികന് ഉടന്‍ മോചിതനാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും കണ്ണന്താനം പറഞ്ഞു.
ഉഴുന്നാലില്‍ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയേയും’ഭാര്യയേയും കുടുംബാംഗങ്ങളായ വി.എ. തോമസ്, ഷാജന്, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, റോയി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് സി.റ്റി. രാജന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: