കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് കാരായി രാജന് സിബിഐ കോടതിയുടെ ശാസന. കോടതി ഉത്തരവ് ലംഘിച്ച കാരായിക്ക്, പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ പ്രൂഫ് റീഡര്‍ ജോലി ചെയ്യാന്‍ നല്കിയ അനുമതി കോടതി റദ്ദാക്കി. പാര്‍ട്ടിക്കും കാരായി രാജനും കനത്ത തിരിച്ചടിയാണ് കോടതി നടപടി.
ജാമ്യ വ്യസ്ഥകള്‍ ലംഘിച്ച് തലശേരിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതാണ് കോടതിയുടെ രോഷം വിളിച്ചുവരുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. ഇതു ലംഘിച്ചാണ് തലശേരിയില്‍ പോയതും അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്തതും. വിവാദമായതിനെത്തുടര്‍ന്ന് രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സിബിഐ ഹര്‍ജി നല്കി. ഈ ഹര്‍ജിയിലാണ് കോടതിയുടെ കടുത്ത നടപടി. ജാമ്യ വ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ കടന്നതും പൊതുപരിപാടിയില്‍ പങ്കെടുത്തതും ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യം നല്കിയ സമയത്ത് തിരുവനന്തപുരത്ത് സിപിഎം നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഈ അനുമതിയും റദ്ദാക്കി. മേലില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്നും കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടകനായ തലശേരിയില്‍ നടന്ന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ ക്ഷണിതാക്കളുടെ ടാഗ് ധരിച്ച് കാരായി രാജന് മുന്‍നിരയിലുണ്ടായിരുന്നു. തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ച കേസില്‍ എട്ടാം പ്രതിയാണ് രാജന്.
പ്രതിയായിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗമായി. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് കണ്ണൂരില്‍ എത്തിയതെന്നാണ് വിശദീകരണം. പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി വാങ്ങിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: