കൊട്ടാരക്കര: വെട്ടിക്കവല-ചക്കുവരയ്ക്കല്‍ റോഡില്‍ കാല്‍നടപോലും അസാധ്യമാകുന്നു. മഴക്കാലമായതോടെ ടാറും മെറ്റലുമിളകി വെള്ളക്കെട്ടില്ലാത്ത ഒരു ഭാഗവും റോഡിലില്ല. ഇതോടെ വാഹനഗതാഗതവും കാല്‍നടയും സാധ്യമല്ലാത്ത അവസ്ഥയിലായി.
വലിയ വാഹനങ്ങള്‍ പോലും വളരെ സാഹസപ്പെട്ടാണ് ഇതു വഴി കടന്നുപോകുന്നത്. വില്ലൂര്‍, മേലില, ചക്കുവരയ്ക്കല്‍, കോട്ടവട്ടം പ്രദേശവാസികളുടെ പ്രധാന സഞ്ചാരമാര്‍ഗമായ റോഡിന്റെ മിക്കയിടങ്ങളിലും ടാറും മെറ്റലും കാണാനില്ല.
മഴ പെയ്താല്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. വെട്ടിക്കവല മുതല്‍ ചക്കുവരയ്ക്കല്‍ വരെ ആറ് കിലോമീറ്റര്‍ റോഡില്‍ നാല് കിലോമീറ്റര്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പ്രധാനമായും ആനൂര്മുക്ക്, മേലില പാറപ്പാട്, മംഗലത്ത് കാവ്, താഴത്ത് ജംഗ്ഷന് എന്നീ ഭാഗങ്ങളാണ് കൂടുതല്‍ തകര്‍ന്നത്.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന വീതി മാത്രമാണുള്ളത്. പ്രദേശത്തേക്ക് ഓട്ടോറിക്ഷകളും ടാക്സികളും സവാരി വരാന്‍ മടിക്കുന്നു. 16 വര്‍ഷത്തിലധികമായി റോഡ് പൂര്‍ണമായി ടാറ് ചെയ്തിട്ട്. റോഡ് നിര്‍മാണത്തിനായി നബാര്‍ഡില്‍ നിന്നും 6.35 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നിര്‍മാണം നടന്നിട്ടില്ല.
മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് 30 ലക്ഷം രൂപയുടെ ടാറിങ് നടത്തിയിരുന്നെങ്കിലും കുഴികള്‍ ഇപ്പോഴും പഴയരൂപത്തില്‍ തന്നെയുണ്ട്. വില്ലേജ് ഓഫീസ്, ഹൈസ്കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കൊട്ടാരക്കരയില്‍ നിന്നും പുനലൂരില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ചക്കുവരയ്ക്കലില്‍ എത്താനും ഗ്രാമങ്ങളിലുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്കു പോകാനും ഈ റോഡ് മാത്രമാണ് ആശ്രയം.
കെഎസ്ആര്‍ടിസി ദിവസവും 24 സര്‍വീസുകള്‍ ഇതുവഴി നടത്തുന്നുണ്ട്. കൊല്ലം-ചെങ്കോട്ട റോഡില്‍ ഗതാഗതം മുടങ്ങിയാല്‍ പുനലൂരിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള എകമാര്ഗവും ഇതാണ്. റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബൈജു തോട്ടശ്ശേരിയുടെ നേതൃത്വത്തില്‍ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: