കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലം പൊളിച്ച് മാറ്റാന്‍ 60 അംഗ സൈനിക സംഘം ഏനാത്ത് എത്തി. പൊളിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് എത്തിച്ചു. സൈനിക കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവ് എത്തിയാലുടന്‍ പൊളിക്കല്‍ ജോലികള്‍ ആരംഭിക്കും. ഇന്നോ, നാളയോ ഉത്തരവ് കിട്ടുമെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പഴകുളം പാസിലാണ് ഇത്തവണയും അവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാണവേളയിലും ഇവിടെ തന്നെയായിരുന്നു സൈനിക ക്യാമ്പ്. മേല്‍നോട്ടം വഹിക്കുന്ന സംഘം ഏനാത്ത് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പൊളിച്ച് മാറ്റാന്‍ സൈന്യം ആവശ്യപ്പെട്ട ക്രയിന്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ സംസ്ഥാനസര്‍ക്കാരാണ് ഒരുക്കി നല്‍കേണ്ടത്. ഏനാത്ത് പാലം തകരാറിലായതോടെ ഉണ്ടായ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍പരീക്കറും ഇടപെട്ടാണ് ബെയ്ലി പാലം നിര്‍മ്മിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. 24 മണിക്കൂര്‍ കൊണ്ട് സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലം കഴിഞ്ഞ ഏപ്രില്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്.
ഏനാത്ത് പാലം ബലപ്പെടുത്തി തുറക്കുംവരെ കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്രയം ബെയ്ലി പാലമായിരുന്നു. ആഗസ്റ്റ് 31ന് ഏനാത്ത് പാലം ബലപ്പെടുത്തി ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് ബെയ്ലി പാലം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. ഇത്ര വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും 31ന് നടന്ന പാലം ഉദ്ഘാടനവേളയിലും മന്ത്രി അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: