തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്. മസ്ദൂര്‍(വര്‍ക്കര്‍) തസ്തികയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും വകുപ്പില്‍നിന്നു നിയമന ശുപാര്‍ശ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎസ്സി ഓഫീസിന്റെ നിര്‍ദേശ പ്രകാരം മെമ്മോ ലഭിച്ച് മൂന്ന് മാസത്തിനു ശേഷം ജില്ലകളിലെ നിയമന അധികാരികളെ കണ്ടെങ്കിലും വൈദ്യുതി ഭവനില്‍നിന്ന് ഉത്തരവ് ലഭിക്കാത്തതിനാലാണ് നിയമനം നല്‍കാത്തത് എന്നായിരുന്നു മറുപടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 1010 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍നിന്ന് 466 നിയമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 566 നിയമനങ്ങളാണ് ഇതില്‍ നടത്താന്‍ ബാക്കിയുള്ളത്.
അടുത്തിടെ വിവരാവകാശ നിയം പ്രകാരം ലഭിച്ച രേഖകളില്‍ 1379 റിട്ടയര്‍മെന്റ് ഒഴിവുകളും 1486 ലൈന്‍ വര്‍ക്കേഴ്സ് ഒഴിവുകളും 260 ലൈന്മാന്, 380 ഓവര്‍സിയര്‍, 475 മീറ്റര്‍ റീഡര്‍ എന്നീ ഒഴിവുകളും നികത്താനുണ്ട്. നിരവധി ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് ഈമാസം 18ന് വൈദ്യുതി ഭവന് മുന്നില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് ഏകദിന ഉപവാസം അനുഷ്ഠിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സമരം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ഥികളായ ദിനേശന് മലപ്പുറം, ജോസ് കൊല്ലം, ബിനു തിരുവനന്തപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: