ചെന്നൈ: ഈ മാസം 20 വരെ തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും, കേസില്‍ കക്ഷിചേരാന്‍ പുറത്താക്കപ്പെട്ട എഐഎഡിഎംഎകെ നേതാവ് ടിടിവി ദിനകരനും നല്കിയ ഹര്‍ജികള്‍ പരിഗണിച്ച ശേഷം കോടതി ഉത്തരവ്. ഇതോടെ, തത്കാലം പളനിസ്വാമി സര്‍ക്കാരിന് ആശ്വാസമായി.
ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് സ്റ്റാലിന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കത്തും നല്‍കിയിട്ടുണ്ട് അതിനാല്‍ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദിനകരന് പക്ഷത്തെ 19 എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ സ്പീക്കര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരുമെത്തിയില്ല. അവര്‍ സമയം നീട്ടിച്ചോദിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരനെയും പുറത്താക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ദിനകരന് കോടതിയിലെത്തിയത്.
ജയലളിതയുടെ സീറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ 233 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ വേണം. എഐഎഡിഎംകെ ഔദ്യോഗിക പക്ഷത്ത് 114 പേര് മാത്രം. ഡിഎംകെയ്ക്ക് 98, കോണ്‍ഗ്രസിന് എട്ട്, ലീഗിന് ഒരു എംഎല്‍എ. ദിനകരന്‍പക്ഷത്തെ 19 എംഎല്‍എമാര്‍ കൂടി ചേര്‍ന്നാല്‍ സര്‍ക്കാര്‍ വീഴുമെന്നാണ് സ്റ്റാലിനും ദിനകരനും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: