അടിമാലി: മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് സമീപം കൊളുത്താന്‍ പാറയില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് മാംസം കടത്തിയ കേസില്‍ നാലുപേരെ വനം വകുപ്പ് പിടികൂടി. ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന്റെയും ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ബാബു ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ചിന്നക്കനാല്‍ വിയല്റാം സ്വദേശികളായ ആലാനിക്കല്‍ സിനീഷ് (34), കൂട്ടാടന്‍ റെജി (38), കണ്ടത്തിന് കരയില്‍ സജി (27), ചൂണ്ടല്‍ സ്വദേശി മഹേന്ദ്രന് കാശി (42) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികള്‍ അടിമാലി സ്വദേശികളായ മാത്തന്, ദീപു, സിബി എന്നിവരെ പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടുപോത്തിനെ വേട്ടയാടാനുപയോഗിച്ച തോക്ക് മാത്തന്റേതാണെന്നാണ് പിടിയിലായ പ്രതികള്‍ മൊഴി നല്കി. കഴിഞ്ഞ 13ന് കൊളുത്താന്‍ പാറയില്‍ നിന്നും വെടി വച്ച് കൊന്ന കാട്ടുപോത്തിന്റെ മാംസം വനത്തിനുള്ളില്‍ വച്ച് തന്നെ ഉണക്കി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയെന്നും പ്രതികള്‍ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന തെളിവെടുപ്പില്‍ വനത്തില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പിടിയിലായ പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: