അമ്പലപ്പുഴ/അരൂര്‍: അമ്പലപ്പുഴയിലും നങ്യാര്‍കുളങ്ങരയിലും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്കും അരൂരില്‍ രണ്ടുപേര്‍ക്കും പരിക്ക്. പുറക്കാട് പഴയങ്ങാടിയില്‍ യാത്രക്കാരെ കയറ്റുന്നതിനിടെ പിന്നില്‍ നിന്നു വന്ന ലോറി ഓട്ടോടാക്സി ഇടിച്ചു തെറിപ്പിച്ചു. പിഞ്ചു കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ബിനീഷ് ഭവനത്തില്‍ സ്മിത (32), സ്മിതയുടെ മകള്‍ അമൃത (13), സ്മിതയുടെ അനുജത്തി സജിത (31), ഇവരുടെ 6 മാസം പ്രായമുള്ള അഭിനന്ദ് എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവാറ്റയില്‍ നിന്നും അമ്പലപ്പുഴയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഒറ്റപ്പനയില്‍ നിന്നാണ് ഇവര്‍ കയറിയത്. പിന്നിട് പഴയങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ച മറ്റൊരു യാത്രക്കാരിയെ കയറ്റുന്നതിനിടെ പിന്നില്‍ നിന്നും എത്തിയ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും യാതക്കാരും ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗത്തെ ഓടയിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ ഡ്രൈ വര് പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
നങ്യാര്‍കുളങ്ങരയില്‍ സിഗ്നല്‍ കണ്ട് ബ്രേക്ക് പിടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെഹൈമാസ്റ്റ്വിളക്കിന്റെ അടിത്തറയില്‍ ഇടിച്ചു കയറി. ഒരു സ്ത്രീക്ക് പരിക്ക്. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയില്‍ ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം.
കായംകുളത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കാര്‍ ഇവിയെത്തിയപ്പോള്‍ അപായസൂചനാ ലൈറ്റ് കണ്ട് പെട്ടന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് കൂടി സഞ്ചരിച്ച കാല്‍നടക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം ഹൈമാസ്റ്റ്വിളക്കിന്റെ അടിത്തറയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പിന്നീട് ഇവിടെ എത്തിയ ഹൈവേ എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടിച്ചു കയറിയ വാഹനം റോഡില്‍ നിന്നും നീക്കം ചെയ്തു. പരിക്കേറ്റ സ്ത്രീയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരൂരില്‍ നിയന്ത്രണം തെറ്റിയ കാര്‍ മീഡിയനിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലക്കു സമീപം വ്യാഴാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
കുട്ടിയുടെ ചികിത്സക്കായി പന്തളത്തുനിന്ന് അമൃതാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
മുമ്പിലുണ്ടായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ പിന്നിലൂടെ വന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് തെന്നി മറിയുന്നതിന് കാരണമായത്. പുലര്‍ച്ചെ മുതല്‍ ഉണ്ടായ മഴ കാര്‍ തെന്നുന്നതിന് ഇടയാക്കി. നാട്ടുകാര്‍ ഓടിക്കൂടിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയലാക്കിയത്. അരൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: